കുണ്ടറ: നൂറ്റാണ്ടുകള്‍ കൊല്ലത്തിന്റെ നെല്ലറയായിരുന്നു കിഴക്കേകല്ലട. നാല് ഏലാകളിലായി പരന്നുകിടന്നിരുന്ന രണ്ടായിരത്തിലധികം ഏക്കര്‍ നിലമാണ് ഈ ബഹുമതിക്ക് കല്ലടയെ അർഹമാക്കിയിരുന്നത്. എന്നാൽ, കേരളത്തിലെ മിക്കയിടങ്ങളിലും സംഭവിച്ചതുപോലെ കല്ലടയുടെ കൃഷിയിടങ്ങളും ക്രമേണ തരിശ്ശായി.
പാടശേഖരങ്ങള്‍ വ്യാപകമായി നികത്തപ്പെട്ടു. പലപ്പോഴായി പഞ്ചായത്തിന്റെയും കൃഷി ഭവനുകളുടെയും മുന്‍കൈയില്‍ ചട്ടപ്പടി തരിശുനില കൃഷികള്‍ തകൃതിയായെങ്കിലും ഭൂരിഭാഗം പടത്തും അതിന് തുടര്‍ച്ചയുണ്ടായില്ല. ഇത്തരം കൃഷിയിറക്കില് പ്രധാന ആകര്‍ഷണം സര്‍ക്കാര്‍ കൃഷി ചെയ്യുന്നവര്‍ക്ക് നല്കുന്ന സബ്സിഡിയായിരുന്നു. കിഴക്കേകല്ലടയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2000ത്തിലധികം ഏക്കര്‍ വിസ്തൃതിയുള്ള നാല് ഏലാകളാണ് ഇവിടെ ഉണ്ടായിരുന്നത്. മിക്ക ഏലാകളിലും നാമമാത്ര കൃഷിമാത്രമാണ് ഉണ്ടായിരുന്നത്.
പാടശേഖരത്തിന്റെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്ന പഞ്ചായത്തംഗം സുനില്‍ പാട്ടത്തിലിന്റെ ചിന്തയാണ് കിഴക്കേകല്ലടയിലെ പ്രധാന ഏലായായ ത്രിവേണി പാടശേഖരം പച്ചപ്പണിയിക്കുന്നത് നിമിത്തമായത്.
30 വര്‍ഷത്തിലേറെയായി തരിശുകിടക്കുന്ന പാടശേഖരത്തില്‍ കൃഷി ആരംഭിക്കുന്നതിന് പാടശേഖരസമിതി ഭാരവാഹികള്‍, പഞ്ചായത്ത്, കൃഷിഭവന്, മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ എന്നിവരുമായി ബന്ധപ്പെടുകയും പല കൂടിയിരിപ്പുകള്ക്കുശേഷം നെല്‍കൃഷി പുനരാരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുകയുമായിരുന്നു.
പാടശേഖര സമിതി പ്രസിഡന്റ് വിബിന് പനച്ചാറ, സെക്രട്ടറി അനില്‍കുമാര്‍ എന്നിവരും കൃഷി അസിസ്റ്റന്റ് അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ എന്നിവരും സജീവമായതോടെ ത്രിവേണി പാടശേഖരത്തെ ട്രാക്ടറുകള്‍ ഉഴുതുമറിച്ചു. കളവാഴകളും കുറ്റിച്ചെടികളും വളര്‍ന്ന് പകുതി ചതുപ്പ് പരുവമായ നിലം വളരെ ശ്രമകരമായാണ് ട്രാക്ടറുകള്‍ ഉഴുത് പറിക്കുന്നത്.
തരിശുനില കൃഷിയില്‍ വൈദ്യഗ്ധ്യമുള്ള ആലപ്പുഴ കുട്ടനാട്ടെ കര്‍ഷക കൂട്ടായ്മയെയാണ് കൃഷി ചുമതല ഏല്പിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തെ കരാറിലാണ് കൃഷി. കൃഷിക്കാവശ്യമായ മുഴുവന്‍ ചെലവും ഈ കുട്ടനാട്ടെ സമിതിയാണ് വഹിക്കുന്നത്. ആദ്യവര്‍ഷം തരിശുനില കൃഷിക്കായി സര്‍ക്കാര്‍ നല്കുന്ന സബ്സിഡി തുകയില്‍ അഞ്ച് ശതമാനം നില ഉടമകളായ കര്‍ഷകര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിലം ഒരു പ്രതിഫലവും വാങ്ങാതെ നിലം ഉടമകള്‍ക്ക് തിരികെ നല്‍കുന്നതാണ് കാരാര്‍. 800ലധികം കര്‍ഷകര്‍ ഉള്‍പ്പെട്ടതാണ് ഈ ഏല. ഇതില്‍ മിക്കവരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയാഴ്ച ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്റ പി. ഉമാദേവിഅമ്മ അധ്യക്ഷത വഹിച്ചു. അടുത്തമാസം തന്നെ വിത്തുവിത നടക്കും. കൃഷി മന്ത്രി ജെ. പ്രസാദ് ഇതിനായി കിഴക്കേകല്ലടയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.