കട്ടപ്പന: സുഗന്ധ റാണിയുടെ വില വീണ്ടും ഉയരുന്നു. കട്ടപ്പന മാർക്കറ്റിൽ ഏലത്തിന്‍റെ കൂടിയ വില ഇന്നലെ കിലോഗ്രാമിന് 2500 രൂപയും ശരാശരി വില 1600 രൂപയിലുമെത്തി. പുറ്റടി സ്‌പൈസസ് പാർക്കിൽ ശനിയാഴ്ച നടന്ന ഒരു കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ആകെ 44241 കിലോഗ്രാം ഏലക്ക ലേലത്തിനു പതിച്ചതിൽ 43412.6 കിലോ വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 2516 രൂപയും ശരാശരി വില 1640 രൂപയും കർഷകർക്ക് ലഭിച്ചു. അന്നുതന്നെ നടന്ന മറ്റൊരു ലേലത്തിനായി പതിച്ച 90536.8 കിലോഗ്രാമും വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 2251 രൂപയും ശരാശരി വില 1662.8 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്.
ഒരാഴ്ചയായി ഏലത്തിന്‍റെ വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ട്. വിളവെടുപ്പ് സീസൺ അവസാനിക്കാറായതും ആഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് ഉയർന്നതുമാണ് വിലവർധനക്ക് കാരണം. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വിപണിയിലെ സൂചന.
സ്‌പൈസസ് ബോർഡിന്‍റെ ഓൺലൈൻ ലേലത്തിൽ ഏലത്തിന്‍റെ വില ഉയർന്നതോടെ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, അടിമാലി കുമളി ലോക്കൽ മാർക്കറ്റിലും വില ഉയർന്നു. ശരാശരി വില കിലോഗ്രാമിന് 1500 മുതൽ 1600 രൂപ വരെ ഉയർന്നിട്ടുണ്ട്. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലക്ക കിലോക്ക് 1700 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയാറാണ്.
ഏലം വിലയിലുണ്ടായ ഉയർച്ച കർഷക വ്യാപാര മേഖലയിൽ പുതിയ ഉണർവിന് കാരണമാകും. മൂന്ന് വർഷമായി ഏലത്തിന്‍റെയും കുരുമുളക്, കാപ്പി തുടങ്ങിയ മറ്റ് വിളകളുടെയും വിലയിടിഞ്ഞത് എല്ലാ രംഗത്തും വലിയ തകർച്ചക്ക് ഇടയാക്കിയിരുന്നു.
കയറ്റുമതി ഇടിഞ്ഞതാണ് പ്രധാനമായും ഏലം വില തകർച്ചക്ക് കാരണമായത്. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലത്തിന്‍റെ കയറ്റുമതി. 2020ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ൽ 1500 മെട്രിക് ടണ്ണിൽ താഴെയായിരുന്നു. എന്നാൽ, ഈ വർഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്. ഗുണനിലവാരത്തിൽ പിന്നിലുള്ള ഗ്വാട്ടിമാല ഏലം വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് കലർത്തി വിൽക്കുന്ന കച്ചവടക്കാരുടെ തന്ത്രം ഇന്ത്യൻ ഏലത്തിന് ഭീഷണിയായിരുന്നു. പ്രതിവർഷം 30,000 മെട്രിക് ടണ്ണാണ് ഗ്വാട്ടിമാല ഏലത്തിന്റെ ഉൽപാദനം. ഒരുമാസമായി ഹൈറേഞ്ചിൽ വ്യാപകമായി മഴ ലഭിക്കുന്നത് ഏലം കൃഷിക്ക് അനുകൂലമാണ്. തുടർന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ട കാലാവസ്ഥ ലഭിച്ചാൽ ഈ വർഷം ഏലത്തിന്‍റെ ഉൽപാദനം വർധിക്കുമെന്നാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.