പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് നേരിടുന്ന കനത്ത ആയുധക്ഷാമത്തെ മറികടക്കുന്നതിനായി അമേരിക്കൻ പ്രതിരോധ കമ്പനികളോട് ആയുധങ്ങളുടെ ഉൽപാദനവും വിതരണവും അടിയന്തരമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ട് യു.എസ് പ്രതിരോധ വകുപ്പ്. ഇതുസംബന്ധിച്ച് ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫെയിൻബർഗ് പ്രതിരോധ കമ്പനി മേധാവികൾക്ക് കർശന നിർദേശം നൽകി. പെന്റഗണിന്റെ ആയുധശേഖരം തീരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ഈ പുതിയ നീക്കം.
നിർണായകമായ പ്രതിരോധ സംവിധാനങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്നതിനും വിതരണം വേഗത്തിലാക്കുന്നതിനുമുള്ള പദ്ധതികൾ സമർപ്പിക്കാൻ കമ്പനികൾക്ക് പരമാവധി 21 ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. വർഷങ്ങൾ നീളുന്ന ഉൽപാദന രീതികൾ ഇനി അംഗീകരിക്കാനാകില്ലെന്നും, കമ്പനികൾ തങ്ങളുടെ പ്രവർത്തന വേഗതയും ശേഷിയും എത്രയും പെട്ടെന്ന് വർധിപ്പിക്കണമെന്നും മെമ്മോയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇറാനുമായുള്ള അഞ്ച് മാസത്തോളം നീണ്ട സംഘർഷത്തിൽ അമേരിക്കൻ സൈന്യത്തിന്റെ അത്യാധുനിക മിസൈൽ ഇന്റർസെപ്റ്ററുകളുടെ ശേഖരം വൻതോതിൽ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80 ശതമാനത്തോളവും പാട്രിയറ്റ് ഇന്റർസെപ്റ്ററുകളിൽ ഏകദേശം 50 ശതമാനവും യു.എസ് സൈന്യം ഇതിനകം ഉപയോഗിച്ചുകഴിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് രാജ്യത്തിന്റെ ആയുധ ശേഖരം അപകടകരമായ രീതിയിൽ കുറയാൻ കാരണമായിട്ടുണ്ട്.
പാട്രിയറ്റ്, താഡ്, മിസൈൽ ട്രംപിന്റെ വാദങ്ങൾ പൊളിയുന്നു? ആയുധക്ഷാമം പരിഹരിക്കാൻ അടിയന്തര പദ്ധതിയുമായി യു.എസ് പ്രതിരോധ വകുപ്പ്പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിലുണ്ടായ കുറവ് മിഡിൽ ഈസ്റ്റിലെ യു.എസ് സൈനികരുടെ സുരക്ഷയെ ബാധിക്കാമെന്നും, വരാനിരിക്കുന്ന ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇത് വെല്ലുവിളിയാകുമെന്നും സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ (സി.എസ്.ഐ.എസ്) ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആയുധക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. അമേരിക്കയുടെ പക്കൽ വൻതോതിൽ ആയുധശേഖരമുണ്ടെന്നും ഉൽപാദനം അതിവേഗം വ്യാപിപ്പിക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ വാദം.
അതേസമയം, പ്രതിരോധ ചെലവുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 1.15 ട്രില്യൺ ഡോളറിന്റെ ബിൽ യു.എസ് കോൺഗ്രസിൽ നിലവിൽ സ്തംഭനാവസ്ഥയിലാണ്. ഉൽപാദനം വർധിപ്പിക്കുന്നതിനായി പെന്റഗൺ വിവിധ കരാറുകാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും, കോൺഗ്രസ് ഫണ്ട് അനുവദിച്ചാൽ മാത്രമേ ഔദ്യോഗികമായി ആയുധങ്ങൾ വാങ്ങുകയുള്ളൂ. ആയുധശേഖരം പൂർവ്വസ്ഥിതിയിലാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.