വാഷിങ്ടൺ: മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി. നഗരത്തിൽ പ്രവേശിച്ചാൻ ന്യൂയോർ പൊലീസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് താൻ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യു.എസ് ഇതുവരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിച്ചിട്ടില്ലെങ്കിലും താൻ അതിന്റെ ഉത്തരവുകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് മംദാനി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടൊപ്പം ഒരു നഗരം നിൽക്കുകയെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മംദാനിക്ക് മേയറായാൽ അത്ര പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാവുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇസ്രായേലിനേയും നെതന്യാഹുവിനേയും കുറിച്ചുള്ള മംദാനിയുടെ നിലപാടിനെ ന്യൂയോർക്കുകാർ വ്യാപകമായി പിന്തുണക്കുന്നുവെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ന്യൂയോർക്ക് ടൈംസും സിയേന യൂനിവേഴ്സിറ്റിയും ചേർന്ന് നടത്തിയ സർവേയിൽ ജൂതവംശജർക്കിടയിൽ ഏകദേശം 30 ശതമാനം വോട്ടുകളുടെ പിന്തുണ സൊഹ്റാൻ ഉണ്ടെന്നാണ്.
ഗസ്സയിൽ ആയിരങ്ങളുടെ കുരുതിയും ആശുപത്രി സംവിധാനങ്ങൾ ഉൾപ്പെടെ തകർത്തുള്ള യുദ്ധകുറ്റങ്ങളും മുൻനിർത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രീ-ട്രയൽ ചേംബർ ഒന്നിലെ മൂന്ന് ജഡ്ജിമാർ ഒറ്റക്കെട്ടായാണ് വാറണ്ട് കൈമാറാൻ തീരുമാനിച്ചത്.ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാൻ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഹമാസ് നേതാവ് മുഹമ്മദ് ദഈഫിനും അറസ്റ്റ് വാറണ്ടുണ്ട്. ദഈഫിനെ കൊലപ്പെടുത്തിയതായി നേരത്തെ ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സ നിവാസികൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നിഷേധിച്ച നടപടി കൂട്ടമരണങ്ങൾക്ക് ആക്കം കൂട്ടിയതായി കോടതി നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.