ഡബ്ളിൻ: ലോകം മുഴുവൻ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ഓരോ രാജ്യത്തും പോകാനുള്ള വിസനടപടികളും പേപ്പർ വർക്കുകളുമാണ് ആളുകളെ ആ ആഗ്രഹത്തിൽ നിന്ന് പലപ്പോഴും പിന്നോട്ടടിപ്പിക്കുന്നത്. അങ്ങനെ കടുത്ത നിയന്ത്രണങ്ങളില്ലാത്ത രാജ്യങ്ങളുമുണ്ട്. അവിടെയാണ് ആ രാജ്യങ്ങളുടെ പാസ്പോർട്ടിന്റെ മൂല്യം മനസിലാക്കാൻ സാധിക്കുക.
2025ൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി ഒറ്റക്ക് സ്വന്തമാക്കിയിരിക്കുകയാണ് അയർലൻഡ്.നൊമാഡ് പാസ്പോർട്ട് ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളിയാണ് ഐറിസ് പാസ്പോർട്ട് ഈ നേട്ടം കൈവരിച്ചത്. പട്ടികയിൽ സ്വിറ്റ്സർലൻഡ് ആണ് രണ്ടാംസ്ഥാനത്ത്. ഗ്രീസ് മൂന്നാമതുണ്ട്. പോർച്ചുഗൽ നാലാം സ്ഥാനത്തു. മാൾട്ടയാണ് അഞ്ചാംസ്ഥാനത്ത്. ഇറ്റലി, ലക്സംബർഗ്, ഫിൻലാൻഡ്, നോർവെ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ആദ്യപത്തിൽ ഇടം പിടിച്ചത്. പട്ടികയിലെ ആദ്യ ഒമ്പതും യൂറോപ്യൻ രാജ്യങ്ങളാണ്.
പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലൻഡ് ഒറ്റക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്‌സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലൻഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.
വീസ ഫ്രീ യാത്ര, ടാക്‌സേഷന്‍, ആഗോളമായി രാജ്യത്തിനുള്ള പ്രതിച്ഛായ, ഇരട്ട പൗരത്വത്തിനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവയാണ്
ലോകത്തിലെ മികച്ച പാസ്പോർട്ടിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. 109 പോയന്റാണ് അയർലൻഡിന് ലഭിച്ചത്. 199 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യ പട്ടികയിൽ 148ാം സ്ഥാനത്താണ്. 47.5 ആണ് ഇന്ത്യയുടെ സ്കോർ. യു.കെ 21ാം സ്ഥാനത്താണ്. യു.എസിന് പട്ടികയിൽ 45ാം സ്ഥാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.