വാഷിങ്ടൺ: യു.എസിന്‍റെ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭവം ചർച്ചകളെ തടസ്സപ്പെടുത്തുമെന്ന വാദം ട്രംപ് തള്ളി. 'ഇല്ല, ഒട്ടും തന്നെയില്ല. ഇല്ല, ഇത് യുദ്ധമാണ്. ഞങ്ങൾ യുദ്ധത്തിലാണ്'. ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാൻ തങ്ങളുടെ യുദ്ധ വിമാനം വെടിവെച്ചിട്ട ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ പ്രതികരണമാണിത്. പൈലറ്റിനായുള്ള തിരച്ചിൽ അടക്കമുള്ളവയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപ് വിസമ്മതിച്ചു. ഇറാനിന്‍റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾക്കിടെയാണ് യു.എസിന്‍റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങൾ ഇറാൻ തകർത്തത്.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി മൂന്നു പൈലറ്റുമാരും പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ രണ്ടുപേരെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യു.എസ് സ്‌പെഷൽ ഫോഴ്‌സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പൈലറ്റിനെ ഇതുവരെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. എന്നാൽ ഈ കോപ്ടറുകൾ ഇറാൻ വ്യോമാതിർത്തി കടന്ന് രക്ഷപ്പെട്ടതായി യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പൈലറ്റിനെ കണ്ടെത്താനായി മധ്യ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന വിമാനങ്ങൾക്കുനേരെ ഇറാനും ആക്രമണം ശക്തമാക്കി. കാണാതായ പൈലറ്റിനായുള്ള യു.എസ് സേനയുടെ തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിലെ സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് നിർത്തിവെച്ചു.
ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം തുടങ്ങിയതു മുതൽ യു.എസിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. അമേരിക്കയിൽ യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞുവരുന്നതിനിടെയാണ് തിരിച്ചടികളും. യുദ്ധത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനിടെ, യു.എസ് സുഹൃത്തു രാജ്യം വഴി 24 മണിക്കൂർ വെടിനിർത്തലിന് അഭ്യർഥിച്ചതായി ഇറാൻ അവകാശപ്പെട്ടു. രണ്ടു സീറ്റുള്ള അമേരിക്കയുടെ അഞ്ചാം തലമുറ F-15 സ്‌ട്രൈക്ക് ഈഗിൾ പോർവിമാനമാണ് വെള്ളിയാഴ്ച രാവിലെ ഇറാൻ റവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) വ്യോമ പ്രതിരോധ സംവിധാനം തകർത്തത്.
തകർന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇറാൻ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ എ -10 വാർത്ത്‌ഹോഗ് പോർവിമാനവും ഇറാന്‍റെ തിരിച്ചടിയിൽ കുവൈത്തിൽ തകർന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കാണാതായ പൈലറ്റുമാരെ കണ്ടെത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. മൂന്നു പൈലറ്റുമാരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.