ജനീവ: പശ്ചിമേഷ്യയിൽ പുകയുന്ന ഇറാൻ-അമേരിക്കൻ യുദ്ധം ആഫ്രിക്കൻ രാജ്യങ്ങളെ മരണഭീതിയിലാക്കുന്നു. യുദ്ധം കാരണം ഗതാഗത സംവിധാനങ്ങൾ തകിടം മറിഞ്ഞതോടെ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അയക്കേണ്ട അടിയന്തര കോളറ പ്രതിരോധ മരുന്നുകളും മെഡിക്കൽ കിറ്റുകളും ദുബൈയിലെ വെയർഹൗസുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം മൂലം ഹുർമുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ മാർഗമുള്ള ചരക്കുനീക്കം പൂർണമായും നിലച്ചതാണ് ഈ കടുത്ത പ്രതിസന്ധിക്ക് കാരണമായത്.
മേയ് മാസത്തിൽ ആഫ്രിക്കയിൽ മഴക്കാലം ആരംഭിക്കാനിരിക്കെയാണ് ഈ മരുന്നുക്ഷാമം വില്ലനാകുന്നത്. കോളറ അതിവേഗം പടരാൻ സാധ്യതയുള്ള സമയമാണിത്. ചാഡ്, സുഡാൻ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള മെഡിക്കൽ കിറ്റുകളാണ് പ്രധാനമായും വഴിമുട്ടി നിൽക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് ഒരേസമയം ചികിത്സ നൽകാൻ കഴിയുന്ന ഫീൽഡ് ഹോസ്പിറ്റ' കിറ്റുകൾ, ശുദ്ധജലത്തിനുള്ള ക്ലോറിൻ, ഒ.ആർ.എസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിമാനമാർഗം ഇവ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ നിരക്കിനേക്കാൾ 70 ശതമാനം അധികം തുകയാണ് വിമാനക്കമ്പനികൾ ഇപ്പോൾ ഈടാക്കുന്നത്.സുഡാനിലെ യുദ്ധ അഭയാർഥികൾ കഴിയുന്ന കാമ്പുകളിൽ കോളറ പടർന്നാൽ അത് വലിയൊരു മനുഷ്യദുരന്തത്തിന് കാരണമാകുമെന്ന് റെഡ് ക്രോസ് പ്രതിനിധി ഡാനിയേൽ ബ്രൂവർ മുന്നറിയിപ്പ് നൽകി.
കോളറ ഒരു സ്ഫോടനാത്മകമായ രോഗമാണെന്നും മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രിച്ചില്ലെങ്കിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമാകുമെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ധൻ ഡോ. ലോറെൻസോ പെസോളി മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ലോകത്താകെ 8,000 പേരാണ് കോളറ ബാധിച്ച് മരിച്ചത്. സ്വന്തമായി മരുന്നുകൾ ഉൽപാദിപ്പിക്കാൻ ശേഷിയില്ലാത്ത പല ആഫ്രിക്കൻ രാജ്യങ്ങളും പൂർണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. യുദ്ധം നീണ്ടുപോയാൽ പട്ടിണിക്ക് പിന്നാലെ കോളറയും ഈ രാജ്യങ്ങളെ വിഴുങ്ങുമെന്ന ഭീതിയിലാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.