പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തവും കൊളുത്തി പട ഇങ്ങോട്ട് എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. സംഭവം ഒരൽപം തമാശ കലർത്തി പറയുന്നതാണെങ്കിലും ഇതങ്ങനെയല്ല. നാറ്റോ പടയുടെ ഭാഗമായ അഫ്ഗാനിസ്ഥാൻ യുവാവ് അജ്മൽ റഹ്മാനി ഇപ്പോൾ ശരിക്കും
ആ അവസ്ഥയിലാണ്. 18 വർഷം സ്വന്തം രാജ്യമായ അഫ്ഗാനിസ്ഥാനിൽ യു.എസ്-നാറ്റോ സഖ്യസേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു അജ്മൽ റഹ്മാനി. നാറ്റോ സേന അഫ്ഗാൻ ഉപേക്ഷിച്ചു മടങ്ങിയപ്പോൾ ഭാവി പ്രതിസന്ധിയിലായി. താലിബാൻ രാജ്യത്ത് അധികാരമേറ്റതോടെ അജ്മലും കുടുംബവും യുക്രെയ്നിലേക്ക് അഭയാർഥിയായി എത്തി. യുക്രെയ്നിലെത്തി മാസങ്ങൾക്കകമാണ് റഷ്യയുടെ അധിനിവേശവും യുദ്ധവും. കുടുംബവുമായി യുക്രെയ്നിൽനിന്ന് പോളണ്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അജ്മൽ റഹ്മാനിയും കുടുംബവും.
'ഞാൻ ഒരു യുദ്ധത്തിൽ നിന്ന് മറ്റൊരു യുദ്ധത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു. മറ്റൊരു രാജ്യത്തേക്ക് വന്നു, അവിടെ മറ്റൊരു യുദ്ധം ആരംഭിച്ചിരിക്കുന്നു. എന്തൊരു നിർഭാഗ്യമാണിത്' -പോളണ്ടിലേക്കുള്ള വഴിയിൽ റഹ്മാനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
റഹ്‌മാനി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏഴുവയസ്സുകാരി മകൾ മർവ ബീജ് മൃദുവായ കളിപ്പാട്ടത്തെ കെട്ടിപിടിച്ചു കൂടെനിന്നു. മർവ, ഭാര്യ മിന, മകൻ ഒമർ എന്നിവരോടൊപ്പം അതിർത്തി കടക്കാൻ എത്തിയതായിരുന്നു റഹ്മാനി. താമസ സ്ഥലത്തുനിന്നും 30 കിലോമീറ്റർ നടന്നാണ് അതിർത്തിയിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'എനിക്ക് എല്ലാം നഷ്ടപ്പെട്ടു. കാബൂൾ വിമാനത്താവളത്തിൽ 18 വർഷത്തോളം അഫ്ഗാനിസ്ഥാനിലെ നാറ്റോക്ക് വേണ്ടി ജോലി ചെയ്തു. അമേരിക്ക പിൻവാങ്ങുന്നതിന് നാല് മാസം മുമ്പ് രാജ്യം വിടാൻ തീരുമാനിച്ചു. കാരണം ഭീഷണികൾ ഉണ്ടായതിനാൽ ഭയന്ന് തന്റെ കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി.
അതിനുമുമ്പ് എനിക്ക് അഫ്ഗാനിസ്ഥാനിൽ നല്ല ജീവിതം ഉണ്ടായിരുന്നു. എനിക്ക് ഒരു സ്വന്തമായി വീടുണ്ടായിരുന്നു. എനിക്ക് ഒരു കാർ ഉണ്ടായിരുന്നു. എനിക്ക് നല്ല ശമ്പളമുണ്ടായിരുന്നു.
ഞാൻ എന്റെ കാർ, എന്റെ വീട്, എന്റെ എല്ലാം വിറ്റു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ നിന്ന് പോകാനുള്ള വിസ ലഭിക്കാൻ വല്ലാതെ പാടുപെട്ടു. യുക്രെയ്നിൽ എത്തി ഒഡേസയിൽ വീട് വെച്ചു. ഇപ്പോൾ വീണ്ടും അത് ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു' -റഹ്മാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.