യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ജനൽ തകർന്നിരിക്കുന്നു
ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസിന്റെ വസതിക്കുനേരെ ആക്രമണം. വെനിസ്വേലയിലെ സൈനിക ആക്രമണ പശ്ചാത്തലത്തിൽ, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സുരക്ഷ ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ജെ.ഡി വാൻസിന്റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയിൽ ആക്രമണമുണ്ടായത്. ഒഹായോയിലെ സിൻസിനാറ്റി നഗരത്തിലെ വീടാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു.
ആക്രമണം നടക്കുമ്പോൾ വൈസ് പ്രസിഡന്റ് വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. അക്രമി വീടിനുള്ളിലോ കോമ്പൗണ്ടിലോ പ്രവേശിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീടിന്റെ ജനൽ ചില്ലുകൾ പൊട്ടിയ നിലയിലെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. സിൻസിനാറ്റി പൊലീസും, രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. സംഭവത്തിനു പിന്നാലെ പൊലീസും ഉന്നത സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അക്രമി വൈസ് പ്രസിഡന്റിനെയും കുടുംബത്തെയുമാണോ ഉന്നം വെച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച അർധരാത്രിക്കു ശേഷം 12.15ഓടെയാണ് ആക്രമണമുണ്ടായത്.
രണ്ടു ദിവസം മുമ്പ് നടന്ന അമേരിക്കൻ സേനയുടെ വെനിസ്വേലൻ ഓപറേഷൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉന്നത സംഘവും േഫ്ലാറിഡയിലെ മാർ അ ലോഗോയിൽ തത്സമയം നിരീക്ഷിക്കുമ്പോൾ ജെ ഡി വാൻസിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പകരം, വീഡിയോ കോൺഫറൻസ് വഴിയാണ് ഓപറേഷൻ നിരീക്ഷിച്ചത്. തുടർന്ന് സിൻസിനാറ്റിയിലേക്ക് മടങ്ങിയിരുന്നു. അതേസമയം, വെനിസ്വേലയിലെ സൈനിക ഓപറേഷനിലും, പ്രസിഡന്റ് നികോളസ് മദുറോയെ പിടികൂടാനുള്ള ആസൂത്രണത്തിലും വൈസ് പ്രസിഡന്റും നിർണായക ഇടപെടൽ നടത്തിയതായി ഓഫീസ് പ്രതികരിച്ചു.
എന്നാൽ, സൈനിക ഓപറേഷന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റിനും സുരക്ഷ വർധിപ്പിച്ചു. വൈറ്റ് ഹൗസിൽ നിന്നും മാറിനിൽക്കുന്നതിന്റെ ഇടവേളയും കുറച്ചു.
പുതുവർഷവും, വെനിസ്വേലയിലെ സൈനിക ആക്രമണവും പരിഗണിച്ച് സുരക്ഷ ശക്തമാക്കിയതിനിടെയാണ് ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.