യു.എസ്.എസ് ജെറാൾഡ് ആർ ഫോഡ് വിമാന വാഹിനി കപ്പൽ
വാഷിങ്ടൺ/തെഹ്റാൻ: മാസങ്ങളായി തുടരുന്ന ആശങ്കകൾക്കൊടുവിൽ ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ പശ്ചിമേഷ്യയിലേക്ക്. ആവശ്യമെങ്കിൽ ആഴ്ചകൾ നീണ്ടു നിൽക്കുന്ന സൈനിക നടപടിക്കായി ഒരുങ്ങാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ചയാണ് അമേരിക്കയുടെ യു.എസ്.എസ് ജെറാൾഡ് ആർ ഫോഡ് വിമാനവാഹിനി പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങിയത്. നേരത്തെ തന്നെ പശ്ചിമേഷ്യയിലുള്ള എബ്രഹാം ലിങ്കൺ കപ്പലിന് കൂട്ടായാണ് അമേരിക്കൻ നാവിക സേനയിലെ കരുത്തനായ ജെറാൾഡ് ആർ ഫോഡ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.
ഒമാൻ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് സമ്മർദ തന്ത്രമായി രണ്ടാമതൊരു പടക്കപ്പൽ കൂടി അയക്കാൻ ട്രംപ് നിർദേശം നൽകിയത്. ധാരണയിലെത്തിയില്ലെങ്കിൽ പടക്കപ്പൽ ആവശ്യമായി വരുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ധാരണയിലെത്തിയാൽ പിൻവലിക്കാമല്ലോയെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിനും സജ്ജമാവുക എന്ന ലക്ഷ്യവുമായാണ് രണ്ടാം പടക്കപ്പൽ അയച്ചതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാനെ ആക്രമിച്ച് നിലവിലെ ഭരണകൂടത്തെ പുറത്താക്കാനുള്ള താൽപര്യവും അമേരിക്കൻ പ്രസിഡന്റ് പങ്കുവെച്ചു. കഴിഞ്ഞ ദിവസം നോർത് കരോലിനയിലെ ഫോർട് ബ്രാഗ് സൈനിക ബേസ് സന്ദർശിച്ച ട്രംപ്, തെഹ്‌റാനിൽ നേതൃമാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മറുപടിയായി ‘സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും’ എന്നാണ് പ്രതികരിച്ചത്.
കഴിഞ്ഞ 47 വർഷമായും അവർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ ചർച്ചകൾക്കിടയിൽ ഒരുപാട് ജീവനുകൾ നഷ്ടമായി -ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒമാൻ മധ്യസ്ഥയിൽ നടന്ന ചർച്ചയും എങ്ങുമെത്താതെ പിരിഞ്ഞതിനു പിന്നാലെ ഇറാന് പുതിയ ആണവ കരാറിലെത്താനായില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
‘കരാറിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അല്ലെങ്കിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. അത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല’ -ട്രംപ് പറഞ്ഞു.
ഒമാനിലെ ചർച്ചകൾ എങ്ങുമെത്താതെ പോയതാണ് ട്രംപിന്റെ കൂടുതൽ പ്രകോപിപ്പിച്ചത്. കൂടുതൽ സൈനിക നീക്ക സന്നാഹങ്ങളിലൂടെ ഇറാനെ സമ്മർദത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സേനാ കേന്ദ്രങ്ങളും കൂടുതൽ പോർവിമാനങ്ങളുമായി സജീവമാക്കിയിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാഷിങ്ടൺ സന്ദർശനവും ഇതുമായി ചേർത്ത് വായിക്കുന്നുണ്ട്. വൈറ്റ് ഹൗസിൽ നടന്ന മൂന്ന് മണിക്കൂർ കൂടികാഴ്ചയിൽ ആണവ ചർച്ചയും പശ്ചിമേഷ്യ സുരക്ഷയുമാണ് വിഷയമായത്.
ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചപ്പോഴായിരുന്നു യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഗൾഫ് ഉൾകടലിലേക്ക് നീങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി പടക്കപ്പൽ ജെറാൾഡ് ഫോഡ് പശ്ചിമേഷ്യയിലെത്തുന്നത്.
ഒരു ലക്ഷം ടണ്ണിലധികം ഭാരമുള്ള ജെറാൾഡ് ആർ. ഫോഡ് ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ വിമാനവാഹിനിക്കപ്പലാണ്.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഭൗമമേഖലകളിൽ കടന്ന് ആക്രമിക്കാൻ ശേഷിയുള്ള എഫ്. 35 സി ലൈറ്റ്നിങ് ഫൈറ്റർ ജെറ്റുകൾ, വൻ പ്രഹരശേഷിയുള്ള ബി.എൽ.യു 109 ബോബറുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ് ജെറാൾഡ് ഫോഡ്. ഇറാെൻർ ഭൂഗർഭ സങ്കേതങ്ങളെ വരെ പ്രഹരിക്കാൻ ഇവക്ക് ശേഷിയുണ്ട്.
60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും.
വെനസ്വേലയുടെ പ്രസിഡന്‍റ് മദുറോയെ പിടികൂടിയ ദൌത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.