യുദ്ധം, മിസൈൽ ആക്രമണം, രാസായുധ ആക്രമണം, അല്ലെങ്കിൽ ആണവ അടിയന്തരാവസ്ഥ എന്നിവയുണ്ടായാൽ പത്ത് ലക്ഷത്തോളം പേരെ സംരക്ഷിക്കാൻ കഴിയുന്ന 5,500ലധികം സിവിൽ ഡിഫൻസ് ഷെൽട്ടറുകൾ ഉള്ള ഒരു യൂറോപ്യൻ രാജ്യമുണ്ട്, ഫിൻലന്‍ഡ്. ഏകദേശം 6,80,000 ജനസംഖ്യയുള്ള ഈ നഗരത്തിന്, അവരുടെ ജനസംഖ്യയേക്കാൾ വലിയ സുരക്ഷാ സംവിധാനമാണുള്ളത്. അയൽരാജ്യമായ റഷ്യയെക്കുറിച്ചുള്ള ഫിൻലൻഡിന്‍റെ ദീർഘകാല സുരക്ഷാ ആശങ്കകളാണ് ഇതിന് കാരണം. 2022ൽ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ പൂർണതോതിലുള്ള അധിനിവേശത്തിന് ശേഷം ഈ ആശങ്കകൾ കൂടുതൽ വർധിച്ചു.
ഫിൻലൻഡിലെ ഷെൽട്ടർ സംവിധാനത്തിന്‍റെ പ്രത്യേകത, സമാധാന കാലത്ത് ഇവ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതാണ്. ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ കേന്ദ്രങ്ങളിൽ ഒളിമ്പിക്-സൈസ് നീന്തൽക്കുളങ്ങൾ, സ്പോർട്സ് സെന്‍ററുകൾ, ഇൻഡോർ കളിസ്ഥലങ്ങൾ, സ്കേറ്റിങ് സൗകര്യങ്ങൾ, ഗോ-കാർട്ട് ട്രാക്കുകൾ, പള്ളികൾ, ആർച്ചറി റേഞ്ചുകൾ എന്നിവയുണ്ട്.
സാധാരണ സമയങ്ങളിൽ താമസക്കാർ ഇവ വിനോദങ്ങൾക്കായി ഉപയോഗിക്കുന്നു. എന്നാൽ ഒരു ദേശീയ അടിയന്തരാവസ്ഥ ഉണ്ടായാൽ, മണിക്കൂറുകൾക്കുള്ളിൽ ഇവയെ പൂർണമായി പ്രവർത്തിക്കുന്ന ഷെൽട്ടറുകളാക്കി മാറ്റാൻ കഴിയും. സ്ഫോടനങ്ങൾ, റേഡിയേഷൻ, രാസ ഭീഷണികൾ എന്നിവയിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ കനത്ത വാതിലുകൾ അടയ്ക്കാനും വെന്‍റിലേഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ഫിൻലൻഡിലെ സിവിൽ ഡിഫൻസ് നിയമങ്ങൾ പ്രകാരം, പുതിയ വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ അതിൽ ഷെൽട്ടർ സൗകര്യങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.
ഭൂമിശാസ്ത്രവും ചരിത്രവുമാണ് ഫിൻലൻഡിന്‍റെ സുരക്ഷാ ആശങ്കകൾക്ക് അടിസ്ഥാനം. റഷ്യയുമായി 1,340 കിലോമീറ്റർ നീളമുള്ള അതിർത്തി ഫിൻലൻഡ് പങ്കിടുന്നു, ഇത് റഷ്യയും നാറ്റോ അംഗരാജ്യവും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ അതിർത്തിയാണ്. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്‍റ് പീറ്റേഴ്സ്ബർഗിൽ നിന്ന് 320 കിലോമീറ്റർ അകലെയാണ് ഫിൻലൻഡ്.
യുക്രെയ്നിലെ യുദ്ധം വടക്കൻ യൂറോപ്പിലുടനീളം സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ റഷ്യ യൂറോപ്യൻ സുരക്ഷക്ക് വലിയ ഭീഷണിയാകുമെന്ന് നാറ്റോ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശീതയുദ്ധത്തിന് ശേഷം പല യൂറോപ്യൻ രാജ്യങ്ങളും സൈനിക ചെലവ് കുറച്ചപ്പോൾ, ഫിൻലൻഡ് ശക്തമായ ദേശീയ പ്രതിരോധവും സിവിൽ സംരക്ഷണ സംവിധാനവും തുടക്കം മുതൽക്കേ നിലനിർത്തിയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് സോവിയറ്റ് യൂനിയനുമായുള്ള രണ്ട് പ്രധാന സംഘർഷങ്ങളാണ് ഫിൻലൻഡിന്‍റെ സുരക്ഷാ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയത്. വിന്‍റർ വാർ (1939–1940): 1939 നവംബറിൽ, സോവിയറ്റ് യൂനിയൻ ഫിൻലൻഡിനെ ആക്രമിച്ചു. എന്നാൽ, ഫിൻലൻഡ് കടുത്ത ചെറുത്തുനിൽപ്പ് നടത്തി. ശൈത്യകാല യുദ്ധ തന്ത്രങ്ങളും ഒളിപ്പോരും ഉപയോഗിച്ച് അവർ റെഡ് ആർമിയുടെ മുന്നേറ്റത്തെ തടഞ്ഞു. മൂന്ന് മാസത്തെ പോരാട്ടത്തിന് ശേഷം, കരേലിയ ഉൾപ്പെടെയുള്ള തങ്ങളുടെ 10 ശതമാനം ഭൂപ്രദേശം വിട്ടുകൊടുക്കാൻ ഫിൻലൻഡ് സമ്മതിച്ചു. ഭൂമി നഷ്ടപ്പെട്ടെങ്കിലും, സ്വാതന്ത്ര്യം നിലനിർത്താൻ അവർക്ക് സാധിച്ചു.
കണ്ടിന്യുവേഷൻ വാർ (1941–1944): 1941-ൽ നാസി ജർമനി സോവിയറ്റ് യൂനിയനെ ആക്രമിച്ചപ്പോൾ, നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഫിൻലൻഡ് യുദ്ധത്തിൽ പങ്കുചേർന്നു. 1944-ൽ വെടിനിർത്തൽ കരാർ ഒപ്പിട്ടു. ഫിൻലൻഡിന് കൂടുതൽ പ്രദേശങ്ങൾ നഷ്ടപ്പെടുകയും വലിയ യുദ്ധ നഷ്ടപരിഹാരം നൽകേണ്ടി വരികയും ചെയ്തു. എന്നാൽ സോവിയറ്റ് അധിനിവേശത്തെ ഒഴിവാക്കാനും പരമാധികാരം നിലനിർത്താനും അവർക്ക് കഴിഞ്ഞു.
ചരിത്ര അനുഭവങ്ങളാണ് ഫിൻലൻഡിന്‍റെ സുരക്ഷാ നയത്തെ എങ്ങനെ സ്വാധീനിക്കുന്നത് എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ ഭൂഗർഭ ഷെൽട്ടർ സംവിധാനം. 1991-ൽ സോവിയറ്റ് യൂനിയന്‍റെ തകർച്ചക്ക് ശേഷം പല യൂറോപ്യൻ രാജ്യങ്ങളും സിവിൽ ഡിഫൻസ് പരിപാടികൾ കുറച്ചപ്പോൾ, ഫിൻലൻഡ് ഷെൽട്ടറുകളിലും സൈനിക സജ്ജീകരണങ്ങളിലും നിക്ഷേപം തുടർന്നു. ഇന്ന്, യൂറോപ്പിലുടനീളം സുരക്ഷാ ആശങ്കകൾ വർധിക്കുമ്പോൾ ഫിൻലന്‍റിന്‍റെ ഈ ഷെൽട്ടറുകൾ ലോകത്തിലെ ഏറ്റവും മികച്ച സിവിൽ ഡിഫൻസ് സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.