വാഷിങ്ടൺ/തെഹ്റാൻ: 72 മണിക്കൂറിനകം സമാധാന ധാരണയിലെത്താൻ ഇറാൻ തയ്യാറാവണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായി. 'ഞങ്ങൾ ആ യുദ്ധം വളരെ വേഗത്തിൽ അവസാനിപ്പിക്കാൻ പോകുന്നു' എന്ന് പറഞ്ഞ ട്രംപ്, വളരെ മോശമായി ഒരു കരാർ ഉണ്ടാക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അവിടെ ധാരാളം എണ്ണ ഉണ്ടെന്നും എണ്ണ വില കുറയുന്നത് നിങ്ങൾ കാണുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ മുൻ ഏറ്റുമുട്ടലുകളിൽ നിന്ന് രാജ്യം പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നും യുദ്ധത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ ആശ്ചര്യങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
വൈറ്റ് ഹൗസിൽ നിയമസഭാംഗങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇറാനെതിരേ വീണ്ടും മുന്നറിയിപ്പ് നൽകിയത്. 'അവർ വളരെ മോശമായി ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, അവർക്ക് ഇതിൽ മടുത്തു. അവരുടെ മനസ്സിൽ ആണവായുധമുണ്ട്, അവർക്ക് ഒരു ആണവായുധം ഉണ്ടായിരിക്കാൻ ഞങ്ങൾ അനുവദിക്കില്ല' ട്രംപ് പറഞ്ഞു. 'നമ്മൾ ഒരു നല്ല ജോലി ചെയ്തു. ഞങ്ങൾ അത് വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നു, അവർക്ക് ഒരു ആണവായുധം ഉണ്ടാകില്ല, ഞങ്ങൾ അത് വളരെ നല്ല രീതിയിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു." സെനറ്റിൽ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രമേയ ചർച്ചയിലായിരുന്നു ട്രംപിന്റെ പരാമർശം.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടി അന്തിമമാക്കാൻ ഇറാന് "രണ്ട് മുതൽ മൂന്ന് ദിവസം വരെ" സമയം നൽകുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ചർച്ചയിൽ പങ്കെടുക്കുന്ന രണ്ട് ടീമുകളും ഇതിനകം തന്നെ "വളരെയധികം പുരോഗതി" കൈവരിച്ചിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു.
ഹുർമുസിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇറാനുനേരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാനുമായി ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, ഗൾഫ് രാഷ്ട്ര നേതാക്കളുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്തി'ൽ കുറിച്ചു.
ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ആക്രമണം നീട്ടിവെക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ട്രംപ് അറിയിച്ചത്. നിലവിൽ നിർണായക ചർച്ചകൾ നടക്കുകയാണെന്നും, അമേരിക്കക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു കരാറിലെത്താൻ സാധിക്കുമെന്നുമാണ് ഈ സഖ്യകക്ഷി നേതാക്കളുടെ അഭിപ്രായം. ഈ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന ഇറാൻ അണുബോംബുകൾ നിർമിക്കില്ല എന്നതായിരിക്കുമെന്നും ട്രംപ് കുറിച്ചു. തുടർന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്ൻ എന്നിവരോട് ആക്രമണവുമായി മുന്നോട്ടുപോകരുതെന്ന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഏത് നിമിഷവും പൂർണ സജ്ജമായ വലിയൊരു ആക്രമണത്തിന് തയാറായിരിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.