വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള അമേരിക്കയുമായുള്ള കരട് ധാരണാപത്രത്തിൽ ഇറാൻ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ട്. നിർദ്ദിഷ്ട കരാറിന്റെ ഭാഗങ്ങൾ യു.എസ് പരിഷ്കരിച്ച് ഇറാന് കൈമാറിയിരുന്നു. തങ്ങൾ കരാറിലെ വാചകങ്ങൾ മാറ്റിയെഴുതുന്നുവെന്നും ചർച്ചകൾ തുടരുകയാണെന്നും ഒന്നും അന്തിമമാക്കിയിട്ടില്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അറിയിച്ചതായി വിദേശമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു കരാർ മാത്രമേ ഇറാൻ സ്വീകരിക്കുകയുള്ളൂവെന്നും, അമേരിക്ക നിർദേശിക്കുന്ന മാറ്റങ്ങൾ ഇറാൻ അംഗീകാരത്തോടെയല്ലെന്നും ഇറാൻ അധികൃതർ വ്യക്തമാക്കി.
ഇറാന് മേലുള്ള യു.എസ് ഉപരോധവും ആണവനിരായുധീകരണ വ്യവസ്ഥകളും ഉൾപ്പെടെയുള്ള കരടിലെ പ്രധാന ഘടകങ്ങളിലാണ് ഇരുവിഭാഗവും തമ്മിലുള്ള ധാരണയ്ക്ക് കീറാമുട്ടിയായി നിൽക്കുന്നത്.യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന ഉപാധി മുന്നോട്ടുവെക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന വ്യവസ്ഥകളാണ് ഇറാന് മുന്നിൽ വെക്കുന്നത്.
കരാർ അടുത്തുവരുന്നതായി ട്രംപ് പലതവണ ഉറപ്പ് നൽകിയിട്ടും ഇതുവരെ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല.ഇറാനിൽ നിന്ന് യു.എസിന് ഒരു കരാർ ലഭിച്ചില്ലെങ്കിൽ, അത് സൈനികമായി കാര്യങ്ങൾ അവസാനിപ്പിക്കുമെന്ന് യു.എസ് ഭീഷണിപ്പെടുത്തിയിരുന്നു. യു.എസ് ഇതിനകം സൈനികമായി വിജയിച്ചു എന്നാണ് ട്രംപിന്റെ അവകാശവാദം.
പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഈ കാലയളവിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമാണ് കരട് ധാരണയെന്നാണ് റിപ്പോർട്ട്. ഇറാന് എണ്ണ വിൽപ്പനക്ക് അനുവാദം നൽകാനും ചർച്ചയിൽ ധാരണയിലെത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തൽ സമയത്ത്, ഹുർമുസ് കടലിടുക്ക് ടോളുകളില്ലാതെ തുറക്കുമെന്നും കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് ഇറാൻ ജലപാതയിൽ വിന്യസിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യുമെന്നും ധാരണയിലുണ്ടെന്നാണ് വിവരം. ഈ കാലയളവിൽ ഇറാനിയൻ ഫണ്ടുകളുടെ മേലുള്ള ഉപരോധങ്ങൾ യുഎസ് നീക്കുകയും മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇവ ഇറാനും അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ ആണവ നിരായുധീകരണം, യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കൽ, സമ്പുഷ്ട യുറേനിയം ശേഖരം നീക്കം ചെയ്യൽ തുടങ്ങിയ യു.എസിന്റെ പ്രധാന നിർദേശങ്ങൾ ഇറാൻ അംഗീകരിച്ചിട്ടില്ല.ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.