ഏതാനും മാസങ്ങളായി ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്ന യു.എസ്-ഇറാൻ തർക്കങ്ങൾക്ക് ഒടുവിൽ താൽക്കാലിക പരിഹാരമാകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ സമാധാനക്കരാറിൽ ഒപ്പുവെച്ചതോടെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടഞ്ഞുകിടക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹുർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. വരുന്ന വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇരുരാജ്യങ്ങളും കരാർ ഒപ്പുവെക്കുമെന്നാണ് സൂചന. ഈ വാർത്ത പുറത്തുവന്നതോടെ ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില ബാരലിന് 80 ഡോളറിനടുത്തേക്ക് എത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ഭയത്തിലായിരുന്നു ഇത്രയും കാലം വ്യാപാരികൾ. എന്നാൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ വിപണിയിലെ ഈ ആശങ്കകളെ വലിയൊരു പരിധി വരെ ഇല്ലാതാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനും ഇറാന് മേലുള്ള ഉപരോധം നീക്കാനും താൻ അനുമതി നൽകിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രാലയവും കരാർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പൂർണ്ണമായ വിവരങ്ങൾ വെള്ളിയാഴ്ചക്ക് ശേഷമേ പുറത്തുവിടുകയുള്ളൂ. എണ്ണ വിപണിയിൽ മാത്രമല്ല, യൂറോപ്യൻ പ്രകൃതിവാതക വിലയിലും ഇതിന്റെ പ്രതിഫലനമായി അഞ്ചര ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക, ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ തുടങ്ങിയ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യു.എസും ഇസ്രായേലും നടത്തിയ നീക്കങ്ങളാണ് 106 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് മറുപടിയായി എണ്ണക്കടത്ത് പാത ഇറാൻ അടക്കുകയായിരുന്നു. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാത വീണ്ടും സജീവമാകുന്നതോടെ ആഗോള സമ്പദ്‌വ്യവസ്ഥക്ക് അത് വലിയൊരു ആശ്വാസമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.