ബർഗൻസ്റ്റോക്ക്: അമേരിക്കയുമായുള്ള ഉന്നതതല ചർച്ചകൾക്കായി ഇറാനിയൻ പ്രതിനിധി സംഘം സ്വിറ്റ്‌സർലൻഡിലെത്തി. ലെബനനിലെ സംഘർഷങ്ങൾ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ, രാജ്യത്തിന്റെ എണ്ണ വിൽപ്പന തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ലെബനനിൽ തുടരുന്ന സംഘർഷങ്ങൾ സമാധാന ചർച്ചകളിൽ പ്രധാന വിഷയമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായ് വ്യക്തമാക്കി. "ലെബനനിലെ നിലവിലെ സാഹചര്യത്തിൽ ഭരണകൂടം തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ഇത് ചർച്ചകളിൽ ഗൗരവമായി ഉന്നയിക്കും," അദ്ദേഹം ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ തുടരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനായി യുഎസുമായി ഇറാൻ ഒരു കരാറിലെത്തിയിരുന്നു. ഈ കരാറിന്റെ ഭാഗമായി ലെബനനിലെ ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷം അവസാനിപ്പിക്കണമെന്ന നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായി ഇന്നലെ ഇറാൻ സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരത്തിനുശേഷം മേഖലയിൽ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, നിലവിൽ അവിടെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്നും ബഖായ് അറിയിച്ചു.
അതേസമയം, സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്ഥാനും ഖത്തറും പങ്കെടുത്തിരുന്നു. രാവിലെ മധ്യസ്ഥ രാജ്യങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയ ശേഷം, ഉച്ചകഴിഞ്ഞ് യുഎസ്, ഇറാൻ, പാകിസ്ഥാൻ, ഖത്തർ എന്നീ നാല് രാജ്യങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന യോഗം ചേരും.ഇറാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതും ചർച്ചകളുടെ പ്രധാന ലക്ഷ്യമാണ്. വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ വീണ്ടെടുക്കുന്നതിനും, അന്താരാഷ്ട്ര വിപണിയിൽ ഇറാനിയൻ എണ്ണ വിൽപ്പന നടത്തുന്നതിനായി ആവശ്യമായ ലൈസൻസുകൾ ലഭ്യമാക്കുന്നതിനും അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ബഖായ് വ്യക്തമാക്കി.
പ്രാദേശികമായ വെല്ലുവിളികൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഇടയിൽ നടക്കുന്ന ചർച്ചകൾ മധ്യപൂർവേഷ്യയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിർണ്ണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസുമായുള്ള കൂടിക്കാഴ്ചകൾ മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.