ധാക്ക: ബംഗ്ലാദേശിൽ അഞ്ചാം പനി ലക്ഷണങ്ങളുണ്ടായിരുന്ന ഏഴ് കുട്ടികൾ ശനിയാഴ്ച മരിച്ചു. ഇതോടെ മാർച്ച് മാസം മുതൽ രോഗലക്ഷണങ്ങളോടെ മരണപ്പെട്ടവരുടെ എണ്ണം 584 ആയി ഉയർന്നു. 93 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആകെ 677 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 807 പേർ അഞ്ചാംപനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതോടെ രോഗം സംശയിക്കപ്പെടുന്നവരുടെ ആകെ എണ്ണം 91,789 ആയി. 80 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10,949 ആയി ഉയർന്നു. ഒരു മാസം മുൻപ് 1.84 കോടി കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടും രോഗബാധിതരുടെയും രോഗം സംശയിക്കപ്പെടുന്നവരുടെയും എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്.
ചില പ്രദേശങ്ങളിൽ വാക്സിനേഷൻ പൂർണ്ണമായി നടത്താന്‍ സാധിക്കാത്തതും രോഗനിയന്ത്രണ പ്രതിരോധ മാർഗ്ഗങ്ങളിലെ പാളിച്ചകളുമാണ് രോഗം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതോടെ അഞ്ചാംപനി ബാധിച്ച കുട്ടികളുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുമെന്നും മുന്നറിപ്പ് നൽകുന്നു. ചില പ്രദേശങ്ങളിൽ വാക്സിനേഷൻ 95 ശതമാനത്തോളം വാക്സിനേഷന്‍ നടപ്പാക്കാത്തതും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് രോഗബാധ കുറയാത്തതിന് പ്രധാന കാരണങ്ങളെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ മുഷ്താഖ് ഹുസൈൻ അറിയിച്ചതായി ബംഗ്ലാദേശി പത്രമായ 'ദി ഡെയ്‌ലി സ്റ്റാർ' റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.