ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ സാമ്പത്തികവിവരങ്ങൾ പൊതുവിമർശനത്തിന് വിധേയമാകുന്ന സാഹചര്യത്തിൽ വ്യക്തിഗത നികുതി വിവരങ്ങൾ വെളിപ്പെടുത്താന്‍ ഒരുങ്ങി ചാൾസ് മൂന്നാമന്‍. ബക്കിങ്ഹാം കൊട്ടാരമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ചില നികുതികൾ അടക്കുന്നതിൽ ബ്രിട്ടീഷ് രാജാക്കന്മാർക്ക് നിയമപരമായ ഇളവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി അവർ ഇത്തരം നികുതികൾ സ്വമേധയാ അടച്ചുപോരുന്നുണ്ട്.
തങ്ങളുടെ നികുതി വിവരങ്ങൾ പരസ്യപ്പെടുത്താൻ അവർക്ക് യാതൊരു ബാധ്യതയുമില്ലെങ്കിലും മുൻ രാജകുമാരൻ ആൻഡ്രൂവുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങൾ രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നു. തന്റെ വ്യക്തിഗത നികുതി വിവരങ്ങൾ പങ്കുവെക്കുന്ന ആദ്യത്തെ ഭരണാധികാരിയായി ചാൾസ് മൂന്നാമന്‍ മാറുമെന്ന് ബക്കിങ്ഹാം കൊട്ടാരം വക്താവ് അറിയിച്ചു. `അധികാരമേറ്റതു മുതലുള്ള പരിഷ്കാരങ്ങളുടെ ഭാഗമായി രാജാവിന്റെ താല്പര്യപ്രകാരമാണ് പരമാധികാരി എന്ന നിലയിൽ ഈ തീരുമാനമെടുത്തത്' വക്താവ് കൂട്ടിചേർത്തു.
`രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചരിത്രപരവും ഭരണഘടനാപരവുമായ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ വ്യക്തതയോടും സുതാര്യതയോടും കൂടി വിശദീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലളിതമായി പറഞ്ഞാൽ ഞങ്ങൾ ആധുനികവത്കരിക്കപ്പെടുന്നു' -പ്രസ്താവനയിൽ പറയുന്നു.
ബ്രിട്ടീഷ് നിയമപ്രകാരം, രാജാക്കന്മാർ വരുമാന നികുതി, മൂലധന നേട്ട നികുതി അല്ലെങ്കിൽ പൈതൃക നികുതി എന്നിവ അടയ്ക്കേണ്ടതില്ല. 2022-ൽ ചാൾസ് സിംഹാസനത്തിലേറുന്നതിന് മുമ്പ് വെയിൽസ് രാജകുമാരന്‍ താൻ എത്ര നികുതിയാണ് അടച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. മരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ആന്‍ഡ്രൂ രാജകുമാരന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകൾക്ക് ശേഷം തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രാജകുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.