വാഷിങ്ടൺ: അമേരിക്കയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിൽ തടവുകാരുടെ മരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. തടങ്കൽ കേന്ദ്രങ്ങളിലെ മോശം സാഹചര്യങ്ങൾ, സുതാര്യതയില്ലായ്മ, കുടിയേറ്റക്കാരോടുള്ള പെരുമാറ്റം എന്നിവയിൽ അടിയന്തരമായി സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) കസ്റ്റഡിയിൽ ഈ വർഷം മാത്രം 19 പേർ മരിച്ചതായാണ് യുഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അഞ്ച് മരണങ്ങൾ ആത്മഹത്യകളാണ്. 2025 ജനുവരിയിൽ ട്രംപ് ഭരണകൂടം ആരംഭിച്ച വൻതോതിലുള്ള നാടുകടത്തൽ നടപടികളെത്തുടർന്ന് തടങ്കലിലാക്കപ്പെട്ടവരുടെ എണ്ണം ഏകദേശം 60,000 ആയി വർധിച്ചിട്ടുണ്ട്. തടവുകാരുടെ എണ്ണത്തിലുണ്ടായ 50 ശതമാനം വർധനവിനൊപ്പം മരണനിരക്കിലും ഗണ്യമായ വർധനയുണ്ടായതായി റോയിട്ടേഴ്‌സ് വിശകലനവും വ്യക്തമാക്കുന്നു.
തടങ്കൽ കേന്ദ്രങ്ങളിലെ അമിതമായ ബലപ്രയോഗം, 15 ദിവസത്തിലധികം നീളുന്ന ഏകാംഗ തടങ്കൽ എന്നിവയ്‌ക്കെതിരെയും ടർക്ക് ശക്തമായി പ്രതികരിച്ചു. കൂടാതെ, ഏകാംഗ തടങ്കൽ ഒരുതരം പീഡനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങളെ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് തള്ളിക്കളഞ്ഞു. തടങ്കൽ കേന്ദ്രങ്ങളിൽ മരണനിരക്ക് വർധിച്ചിട്ടില്ലെന്നും മികച്ച പരിചരണമാണ് നൽകുന്നതെന്നും അധികൃതർ വാദിക്കുന്നു. എങ്കിലും, മരണനിരക്കിലെ വർധനവ് കണക്കിലെടുത്ത്, 2021 മുതൽ 2026 വരെയുള്ള കാലയളവിലെ മരണങ്ങളെക്കുറിച്ച് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ഇൻസ്പെക്ടർ ജനറൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾ ഇവിടുത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. എന്നാൽ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ ഫലപ്രദമാണെന്നും റെക്കോർഡ് അറസ്റ്റ് നിരക്കാണ് ഉള്ളതെന്നുമാണ് ഡൊണാൾഡ് ട്രംപിന്റെ അവകാശം .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.