ഗസ്സ: ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം എട്ട് ലക്ഷത്തോളം ഫലസ്തീനികൾ റഫയിൽ നിന്നും പലായനം ചെയ്തുവെന്ന് യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലാസറിനിയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ഫലസ്തീനികൾ ഇപ്പോഴും പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഗസ്സയിൽ യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി തവണ പലായനം ചെയ്യാൻ ഫലസ്തീനികൾ നിർബന്ധിതരായി. എന്നാൽ, താമസത്തിനായി സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ അവർക്ക് ഇനിയും സാധിച്ചിട്ടില്ല. യു.എന്നിന്റെ അഭയകേന്ദ്രങ്ങളിൽ പോലും അവർ സുരക്ഷിതരല്ലെന്നും ലാസറിനി പറഞ്ഞു.
ഒരു സുരക്ഷയുമില്ലാതെയാണ് ഫലസ്തീനികൾ പലായനം നടത്തുന്നത്. കുറച്ച് സാധനങ്ങൾ മാത്രമെടുത്ത് യാത്ര തിരിക്കേണ്ട അവസ്ഥയിലാണ് അവർ. ഓരോ തവണ പലായനം നടത്തുമ്പോഴും ചില സാധനങ്ങളെങ്കിലും ഉപേക്ഷിക്കാൻ അവർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സയിലേക്ക് സഹായവസ്തുക്കെളത്തിക്കാൻ അമേരിക്ക താൽക്കാലിക കടൽപാലം നിർമിച്ചിട്ടുണ്ട്. എന്നാൽ, ഫലസ്തീൻ നിയന്ത്രണത്തിൽ അതിർത്തിവഴി കരമാർഗമുള്ള സഹായത്തിന് ഇത് പകരമാവില്ലെന്നും ഗസ്സയിൽ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്നും ഹമാസ് നിലപാടെടുത്തു. ഇസ്രായേൽ സൈനികർ ഗസ്സയിൽ തുടരുന്നിടത്തോളം ഏതു രൂപത്തിലും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. കടൽപാലം വഴി പ്രതിദിനം 150 ലോഡ് സഹായവസ്തുക്കൾ എത്തിക്കാനാണ് യു.എസ് പദ്ധതി. റഫ അതിർത്തി ഇസ്രായേൽ പിടിച്ചതിനെ തുടർന്ന് ട്രക്കുകളുടെ നീക്കം മുടങ്ങിയതോടെയാണ് യു.എസ് ബദൽ വഴി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.