ലുഹൈതാവോയെ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നു
നേപ്പാളിൽ പ്രളയ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ വെളിച്ചം: ടണലിൽ കുടുങ്ങിയ ചൈനീസ് പൗരനെ 10 ദിവസത്തിന് ശേഷം ജീവനോടെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: മിന്നൽ പ്രളയവും ഉരുൾപൊട്ടലും വിതച്ച ദുരന്തത്തിൽ നിന്ന് 10 ദിവസത്തിന് ശേഷം ചൈനീസ് പൗരനെ ജീവനോടെ പുറത്തെടുത്ത് നേപ്പാളിലെ രക്ഷാപ്രവർത്തകർ. നേപ്പാൾ ആർമിയും വിദേശ വിദഗ്ധരും ചേർന്ന സംഘം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് റസുവ ജില്ലയിലെ 'അപ്പർ ത്രിശൂലി-1' ഹൈഡ്രോ പവർ പ്രോജക്റ്റിന്റെ തുരങ്കത്തിനുള്ളിൽ നിന്ന് ചൈനീസ് പൗരനായ ലുഹൈതാവോയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതോടെ അപ്രത്യക്ഷരായ അയ്യായിരത്തിലധികം ആളുകൾക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് രക്ഷാസേന.
തുരങ്കത്തിന്റെ ഉള്ളിൽ 225 മീറ്റർ ആഴത്തിൽ കല്ലും മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഇയാൾ. നേപ്പാൾ ആർമി പങ്കുവെച്ച ചിത്രങ്ങളിൽ, നേപ്പാൾ സൈനികരുടെ തോളിൽ കൈയിട്ട് ആശ്വാസത്തോടെ നിൽക്കുന്ന ഇയാളെ കാണാം. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നെങ്കിലും ഇയാൾ ആരോഗ്യവാനാണെന്നും പ്രാഥമിക വൈദ്യപരിശോധനകൾക്ക് ശേഷം കൂടുതൽ ചികിത്സ നൽകുമെന്നും സൈനിക വക്താക്കൾ അറിയിച്ചു. വെള്ളിയാഴ്ച ത്രിശൂലി 3A തുരങ്കത്തിൽ നിന്ന് രണ്ട് നേപ്പാളി തൊഴിലാളികളെയും സൈന്യം ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.
ആഗസ്റ്റ് 26-ന് ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ ഭീമാകാരമായ മഞ്ഞുപാളി തളർച്ചയും ഹിമപാതവുമാണ് പ്രളയത്തിന് കാരണമായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ചുരുങ്ങിയത് 12 ജലവൈദ്യുത പദ്ധതികളെങ്കിലും പൂർണമായും തകർന്നു. വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തുരങ്കങ്ങൾക്കുള്ളിലും നിർമാണ കേന്ദ്രങ്ങളിലും കുടുങ്ങിപ്പോയത്.
നേപ്പാൾ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം ഇതുവരെ 1,344 മൃതദേഹങ്ങൾ കണ്ടെടുത്തു. അയ്യായിരത്തോളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അയൽരാജ്യമായ ചൈനയിൽ 31 പേർ മരണപ്പെടുകയും 531 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലുമായി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1,375 ആയി ഉയരുകയും 5,500-ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.