കിയവ്: റഷ്യയുടെ കനത്ത ബോംബിങ്ങിനെ 82 ദിവസത്തോളം പ്രതിരോധിച്ചുനിന്ന മരിയുപോൾ അസോവ്സ്റ്റൽ ഉരുക്കു പ്ലാന്റിലെ സൈനികർ കീഴടങ്ങി. 260ലേറെ യുക്രെയ്ൻ സൈനികരാണ് റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. പലരും മാരകമായി മുറിവേറ്റവരാണ്.
പരിക്കേറ്റ 53 പേരെ റഷ്യൻ നിയന്ത്രണത്തിലുള്ള നോവോസാസ്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുക്രെയ്ൻ ഉപ പ്രതിരോധമന്ത്രി ഹന്ന മാലിയർ അറിയിച്ചു. ൈസനികരെ രക്ഷിക്കുന്നതിനുള്ള അവസാന മാർഗമായിരുന്നു ഈ 'ഒഴിപ്പിക്ക'ലെന്ന് അവർ കൂട്ടിച്ചേർത്തു.
200ലേറെ പേരെ ഒലെനിവികയിലെ സുരക്ഷിത ഇടനാഴിയിലൂടെ റഷ്യൻ സൈന്യം കൊണ്ടുപോയി. കീഴടങ്ങിയ യുക്രെയ്ൻ സൈനികരെ മനുഷ്യത്വപരമായി പരിചരിക്കുമെന്ന് ക്രെംലിൻ അറിയിച്ചു.
റഷ്യയുമായി ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നും സൈനികരെ തിരിച്ചെത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
യുക്രെയ്ൻ പിടിയിലുള്ള റഷ്യൻ ൈസനികർക്ക് പകരമായി ഇവരെ മോചിപ്പിച്ചെടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്. എന്നാൽ, ഈ നിർദേശത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. കീഴടങ്ങിയ സൈനികരെ വിചാരണ ചെയ്യണമെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ നേരെത്ത ആവശ്യപ്പെട്ടിരുന്നു.
റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്ൻ പ്രതിരോധത്തിന്റെ തിളങ്ങുന്ന പ്രതീകമായിരുന്നു അസോവ്സ്റ്റൽ പ്ലാന്റ്. പ്ലാന്റിന്റെ പതനത്തോടെ മരിയുപോൾ പട്ടണം മുഴുവനായി റഷ്യയുടെ പിടിയിലായി. എങ്കിലും പ്ലാന്റിനെ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഏതാനും യുക്രെയ്ൻ സൈനികർ ഇനിയും പ്ലാന്റിനുള്ളിൽ ഉണ്ടെന്നും അവർ അവിടെ തുടരുമെന്നും സെലൻസ്കി പിന്നീട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.