മോസ്കോ: യുക്രെയ്ന് സമീപം സൈനിക സാന്നിധ്യം വർധിപ്പിച്ച് റഷ്യ. യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്‍പേസ് സ്ഥാപനമായ മാക്സാർ ടെക്നോളജീസിന്റെ സാറ്റ്ലെറ്റ് ചിത്രങ്ങളിലാണ് റഷ്യ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നുവെന്ന് വ്യക്തമായത്. ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിവിടങ്ങളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായാണ് സൂചന. ഈ മേഖലകളിൽ ത്വരിതഗതിയിൽ സൈനിക പരിശീലനവും നടക്കുന്നുണ്ട്. യുറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ബൈഡൻ ഭരണകൂടവും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
അതേസമയം, തന്റെ രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് അമേരിക്ക ചെയ്യുന്നതെന്ന ആരോപണം റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിൻ ഉയർത്തിയിരുന്നു. റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തുകയാണ് അമേരിക്കൻ ലക്ഷ്യമെന്നും പുടിൻ കുറ്റപ്പെടുത്തിയിരുന്നു.യുക്രെയ്നെ റഷ്യക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് യു.എസ്. നാറ്റോ സഖ്യത്തിന്‍റെ യുറോപ്പിലെ സാന്നിധ്യം മൂലം റഷ്യക്കുണ്ടാവുന്ന ഭീഷണികളെ യു.എസ് മുഖവിലക്കെടുക്കുന്നില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.
അതേസമയം, യുക്രെയ്നിന് മേൽ യു.എസ് പരിഭ്രാന്തി പടർത്തുകയാണെന്ന ആരോപണവുമായി റഷ്യൻ വക്താവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ യു.എസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.