പോർട്ടോ പ്രിൻസ്: ഹെയ്തി പ്രസിഡന്‍റ് ജൊവെനേൽ മോയ്സിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായവരിൽ രണ്ട് അമേരിക്കക്കാരും. ജെയിംസ് സൊലാഗെസ്, ജോസഫ് വിൻസെന്‍റ് എന്നീ അമേരിക്കക്കാർക്ക് ആക്രമണത്തിൽ പങ്കുള്ളതായി പൊലീസ് പറയുന്നു. പ്രതിചേർത്ത മറ്റ് 26 പേർ കൊളംബിയക്കാരാണ്. 17 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
ആരോപിതരിൽ ആറു പേർ നേരത്തെ കൊളംബിയൻ സേനയിൽ പ്രവർത്തിച്ചവരാണെന്ന് അതേ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിട്ട. കൊളംബിയൻ സൈനികരെ വെടിവെച്ച് കൊന്നിരുന്നു.
വിദേശികൾ എന്തിനാകും ആക്രമണം നടത്തിയതെന്ന സംശയത്തിന് ഉത്തരം തേടുകയാണ് അന്വേഷണ സംഘം. ഹെയ്തിയിൽനിന്നുള്ളവർ സഹായം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവർ വിദേശികളെ ഉപയോഗപ്പെടുത്തിയതാകുമോ എന്ന സംശയവും നിലനിൽക്കുകയാണ്.
കടുത്ത ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന രാജ്യത്ത് ആഴ്ചകൾക്കിെട സംഘർഷങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിന്‍റെ തുടർച്ചയായാണ് മോയ്സിന്റെ കൊലപാതകം. വധത്തോടെ രാജ്യത്ത് ഭരണമില്ലാത്ത സാഹചര്യമുണ്ട്. പാർലമെന്‍റ് ഒരു വർഷമായി അപ്രഖ്യാപിത അവധിയിലാണ്. പ്രധാനമന്ത്രി പദം അവകാശെപ്പട്ട് രണ്ടു പേർ രംഗത്തുള്ളത് സ്ഥിതി ഗുരുതരമാക്കി.
പ്രസിഡന്‍റ് വധിക്കപ്പെടുന്ന സാഹചര്യത്തിൽ താത്കാലികമായി ചുമതല ലഭിക്കേണ്ടത് സുപ്രീം കോടതി പ്രസിഡന്‍റിനാണെങ്കിലും അദ്ദേഹവും അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മരണത്തിന് പിന്നാലെ രാജ്യത്ത് പട്ടാള ഭരണം പ്രഖ്യാപിച്ച് അതിർത്തികൾ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.