ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോടും ഇറാനോടും ട്രംപ്

തെഹ്‌റാൻ/വാഷിങ്ടൺ: ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണ​മെന്ന് ഇസ്രായേലിനോടും ഇറാനോടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ ആഹ്വാനം. ഇസ്രായേൽ-ഇറാൻ വെടിനിർത്തലിന് ശ്രമം തുടരുകയാണ്. അന്തിമ സമാധാന കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അന്തിമ കരാർ ഉണ്ടാകുന്നതുവരെ ഉപരോധം പൂർണ്ണാർഥത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

സംഘർഷം ആളിക്കത്തുന്നത് മേഖലയിലെ സമാധാന ചർച്ചകളെ അട്ടിമറിക്കുമെന്നും ഇത് ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. മാസങ്ങളായി തുടരുന്ന വെടിനിർത്തൽ കരാർ കാറ്റിൽ പറത്തിയാണ് ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചത്. ഇത് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷവസ്ഥ സൃഷ്ടിച്ചു. ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയതോടെ മേഖല വലിയൊരു യുദ്ധത്തിലേക്ക് വീണ്ടും നീങ്ങുമോ എന്ന ആശങ്ക ശക്തമായി. ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചത്. ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.

മേഖലയിൽ സമാധാനം നിലനിർത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചായിരുന്നു ഇസ്രായേലിന്റെ സൈനിക നടപടി. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഇസ്രായേലിന്റെ ഹൈഫയിലെ ​കെമിക്കൽ പ്ലാന്റ് ലക്ഷ്യമിട്ടായിരുന്നു ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ ആക്രമണം.

 

ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇതോടെ പൂർണമായും തകർന്ന മട്ടാണ്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായാൽ അത് മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും എണ്ണവില വർധനവിനും ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ പ്രതികരണം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും, ഇനിയുള്ള നീക്കങ്ങൾ ഇസ്രായേലിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും എന്നും ഇറാൻ വ്യക്തമാക്കി. അതേസമയം, സംഘർഷം വ്യാപിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരോട് തിരികെ വരാൻ ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Trump urges Israel and Iran to end the war immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.