ഇറാൻ യുദ്ധത്തിന്‍റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറിക്ക് മേൽ കെട്ടിവെച്ച് ട്രംപ്; ഭരണകൂടത്തിൽ ഭിന്നത രൂക്ഷം

വാഷിങ്ടൺ: നാലാം ആഴ്ചയിലേക്ക് കടക്കുന്ന ഇറാൻ യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് മേൽ ചാരുന്ന പ്രസ്താവനയുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിന് ആദ്യം നിർദേശം നൽകിയത് ഹെഗ്സെത്താണെന്ന് ട്രംപ് സൂചിപ്പിച്ചു. യുദ്ധത്തിന്റെ കാരണങ്ങളെച്ചൊല്ലി ഭരണകൂടത്തിനുള്ളിൽ തന്നെ വൈരുദ്ധ്യങ്ങൾ നിലനിൽക്കെയാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ.

ടെന്നസിയിൽ നടന്ന വട്ടമേശ സമ്മേളനത്തിനിടെ ഹെഗ്സെത്തിനെ സാക്ഷിനിർത്തിയായിരുന്നു ട്രംപിന്റെ പരാമർശം. ‘പീറ്റ്, നിങ്ങളാണ് ആദ്യം സംസാരിച്ചതെന്ന് ഞാൻ കരുതുന്നു. അവർക്ക് ആണവായുധം കൈവശം വെക്കാൻ അനുവദിക്കരുത്, നമുക്കിത് ചെയ്യാം എന്ന് നിങ്ങൾ പറഞ്ഞു’ ട്രംപ് വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ വലിയൊരു പ്രശ്നം അവസാനിപ്പിക്കാനാണ് താൻ ഈ തീരുമാനമെടുത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത് എന്ന ചോദ്യത്തിന് ട്രംപ് ഭരണകൂടത്തിലെ ഓരോരുത്തരും ഓരോ മറുപടിയാണ് നൽകുന്നത്. ഇറാൻ ആണവായുധം പ്രയോഗിക്കാൻ തയാറെടുക്കുന്നു എന്നതായിരുന്നു ഒരു വാദം. എന്നാൽ ഇസ്രായേൽ ആക്രമണം നടത്താൻ പോകുകയാണെന്നും അതിൽ അമേരിക്ക പങ്കാളികളാകുന്നത് അനിവാര്യമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

അതേസമയം ഇറാൻ നടത്തിയ തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമെന്ന് മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന റോയിട്ടേഴ്‌സ് റിപ്പോർട്ട് ട്രംപിന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കുന്നുണ്ട്. യുദ്ധത്തോടുള്ള സമീപനത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് വലിയ താൽപ്പര്യമില്ലെന്ന് ട്രംപ് തന്നെ സമ്മതിച്ചു. സൈനിക നീക്കത്തിനെതിരെ പ്രതിഷേധിച്ച നാഷണൽ കൗണ്ടർ ടെററിസം സെന്റർ മുൻ മേധാവി ജോ കെന്റ് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. 

Tags:    
News Summary - Trump shifts Iran war blame to Pete Hegseth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.