വാഷിങ്ടൺ: യു.എസ് -ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾ ഊർജ്ജിതമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായുള്ള രണ്ടാം വട്ട ചർച്ചകൾ ഈ ആഴ്ചാവസാനം നടന്നേക്കുമെന്ന് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 21-ന് അവസാനിക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടേണ്ടി വരില്ലെന്നും അതിനുള്ളിൽ തന്നെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നീക്കം.
‘ഇറാന് കരാറിൽ താൽപ്പര്യമുണ്ട്, ഞങ്ങൾ അവരുമായി നല്ല രീതിയിലാണ് സംസാരിക്കുന്നത്’ -ട്രംപ് പറഞ്ഞു. കരാർ ഒപ്പിടുകയാണെങ്കിൽ താൻ പാകിസ്താനിലേക്ക് പോകാൻ തയാറാണെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, സമാധാന ചർച്ചകൾക്കിടയിലും ഇറാനെതിരെ അമേരിക്കയും ഇസ്രയേലും കടുത്ത ഭീഷണി തുടരുന്നുണ്ട്. ഇറാൻ ആണവായുധം നിർമിക്കാൻ പാടില്ല എന്നതാണ് തന്റെ 'റെഡ് ലൈൻ' എന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ അവർ തയാറായെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇറാൻ തെറ്റായ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും മേൽ ബോംബുകൾ വർഷിക്കുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ കപ്പൽ ഉപരോധമാണ് ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചതെന്നും അമേരിക്ക അവകാശപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച 13 കപ്പലുകളെ തിരിച്ചയച്ചതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിട്ടുണ്ട്.
അതേസമയം ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് ഇറാൻ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്. തങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതുവരെ ഹുർമുസ് കടലിടുക്കിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ അമേരിക്കൻ കപ്പലുകളെ മുക്കുമെന്ന് ഇറാൻ സൈനിക വക്താക്കൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.