വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും ഉടനടി സമ്പൂർണ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്.
അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ -എന്നാണ് ട്രംപ് കുറിച്ചത്.
— Donald J. Trump (@realDonaldTrump) May 10, 2025
വെടി നിർത്തലിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ മാത്രമാണ് ചർച നടന്നതെന്നാണ് ഇന്ത്യൻ വിദേശ മന്ത്രാലയ വൃത്തങ്ങൾ ഇതേ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിച്ചത്.
അതേസമയം, പാകിസ്താനുമായുള്ള വെടിനിർത്തൽ തീരുമാനത്തിൽ ട്രംപിന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ‘വാഷിങ്ടണ്ണിൽനിന്നുള്ള അപ്രതീക്ഷിത പ്രഖ്യാപനം കണക്കിലെടുത്ത് രാഷ്ട്രീയ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സര്‍വകക്ഷി യോഗം വിളിക്കണം, ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണം മുതല്‍ കഴിഞ്ഞ 18 ദിവസത്തെ സംഭവവികാസങ്ങളും ഇനി മുന്നോട്ടുള്ള നീക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സംഘടിപ്പിക്കണം’ എന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. ഇന്ത്യ ഇന്ദിരയെ മിസ്സ് ചെയ്യുന്നു എന്ന തലക്കെട്ടിൽ ഇന്ദിര ഗാന്ധിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യാപകമായി പങ്കുവെക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.