ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. മോദി തന്റെ മഹത്തായ സുഹൃത്താണെന്നും യു.എസും ഇന്ത്യയും വലിയ കരാറുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് പറഞ്ഞു.
യു.എസിലെ ഇന്ത്യൻ അംബാസിഡർ വിനയ് കാത്രയും എഫ്.ബി.ഐ മേധാവി കാഷ് പട്ടേലും രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡും പരിപാടിയിൽ പങ്കെടുത്തിരുന്നു. നിങ്ങളുടെ പ്രധാനമന്ത്രിയുമായി ഞാൻ സംസാരിച്ചു. മഹത്തായ സംഭാഷണമായിരുന്നു അത്. ഞങ്ങൾ വ്യാപാരം സംബന്ധിച്ച് ചർച്ച നടത്തി. മോദി വളരെ താൽപര്യത്തോടെയാണ് കാര്യങ്ങൾ കേട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും ശത്രുതയില്ലെന്നും യുദ്ധം ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന മുൻ അവകാശവാദം ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറക്കുമെന്ന് മോദി ഉറപ്പുനൽകി. യുക്രെയ്ൻ-റഷ്യ യുദ്ധം തീരണമെന്നാണ് മോദിയും ആഗ്രഹിക്കുന്നതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നത് കുറക്കുന്നതോടെ യുക്രെയ്നിൽ സമാധാനം വരുമെന്നും ട്രംപ് പ്രത്യാശപ്രകടിപ്പിച്ചു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ ഇനിയും വലിയ വില കൊടുക്കേണ്ടിവരുമെന്നും നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ വർധിപ്പിച്ച തീരുവ ഇനിയും ഇരട്ടിയാക്കുമെന്നാണ് ഭീഷണി. മോദിയുമായി റഷ്യൻ എണ്ണ സംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ ട്രംപും മോദിയും തമ്മിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫോൺ സംഭാഷണം നടന്നുവെന്ന വാർത്ത ഇന്ത്യ നിഷേധിക്കുകയും ചെയ്തു. ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ട്രംപ് മറുപടി നൽകി. 'അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ വൻതോതിൽ തീരുവ നൽകുന്നത് തുടരും. അതിന് അവർ ആഗ്രഹിക്കില്ല'-എന്നായിരുന്നു ട്രംപിന്റെ മറുപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.