ന്യൂയോർക്ക്: മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ മെറ്റ് ഗാലക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 'ഗസ്സയിൽ ബോംബ് വീഴുമ്പോൾ മെറ്റ് ഗാല നടത്തരുത്' എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.
ഗസ്സയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനെതിരെ യു.എസിലുടനീളമുള്ള പ്രധാന സർവകലാശാലകളിലും കോളജുകളിലും നടന്നു കൊണ്ടിരിക്കുന്ന പ്രകടനങ്ങൾക്കിടെയാണ് തിങ്കളാഴ്ച രാത്രി പ്രതിഷേധം നടന്നത്. ഏപ്രിൽ പകുതി മുതൽ 2,400-ലധികം പ്രതിഷേധക്കാരെ ന്യൂയോർക്ക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ഒരു കൂട്ടം പ്രതിഷേധക്കാർ സെൻട്രൽ പാർക്കിൽ 'വിമോചനമില്ലാതെ ആഘോഷമില്ല' എന്ന കാർഡ്ബോർഡ് ബാനറുകളുമായി ഒത്തുകൂടിയിരുന്നു. മറ്റൊരു കൂട്ടം നഗരത്തിലെ ഫിഫ്ത്ത് അവന്യൂവിലൂടെയും കടന്നുപോയി. ഫലസ്തീൻ അനുകൂല പ്രക്ഷോഭകർ സെൻട്രൽ പാർക്കിലെ ഒന്നാം ലോക മഹായുദ്ധത്തിന്‍റെ സ്മാരകം നശിപ്പിക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തു.
പ്രതിഷേധം അതിരുകടന്ന സാഹചര്യത്തിൽ മെറ്റ് ഗാല വേദിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ ന്യൂയോർക്ക് സിറ്റി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ആറരയോടെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. എന്നാൽ, തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ആളുകളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല. പ്രതിഷേധക്കാർ ന്യൂയോർക്ക് സിറ്റിയിലെ പൊതു സർവകലാശാലയായ ഹണ്ടർ കോളജിൽ നിന്നുള്ളവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.