17 കാരിയുടെ ആ വിഡിയോ ആണ് അമേരിക്കയെ തെരുവിലെത്തിച്ചത്; മരിച്ചിട്ടും േഫ്ലായ്ഡിന് നീതി നൽകിയത്...

വാഷിങ്ടൺ: കടുത്ത വംശവെറിയിൽ മനസ്സുമരിച്ച വെള്ളക്കാരനായ പൊലീസുകാരൻ തെരുവിൽ ഒരു പാവം കറുത്ത വംശജനെ കഴുത്തിൽ കാലമർത്തി അരുംകൊല നടത്തിയത് ഇത്രമേൽ വിഷയമാകേണ്ടിയിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞും പ്രതിഷേധ ജ്വാലയായി ആളിപ്പടരേണ്ടിയിരുന്നുമില്ല. പക്ഷേ, ഒരു വിഡിയോ എല്ലാം മാറ്റിമറിക്കുകയായിരുന്നു.

ഡാർണെല്ല ഫ്രേസർ എന്ന 17 കാരി അടുത്ത ബന്ധുവായ ബാലികക്കൊപ്പം സമീപത്തെ സ്റ്റോറിേലക്ക് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് പൊലീസുകാർ ഒരു കറുത്ത വംശജനെ വളയുന്നതും പിന്നീട് ഡെറക് ചോവിൻ എന്ന പൊലീസുകാരൻ കഴുത്തിൽ കാലമർത്തി അരുംകൊല നടത്തുന്നതും കണ്ണിൽ പതിഞ്ഞത്. ആ പ്രായത്തിലെ ഒരു പെൺകൊടി ശരിക്കും പേടിച്ചുപോകുമായിരുന്ന കാഴ്ച ഭയവിവശയായി കണ്ടുനിൽക്കാനായിരുന്നില്ല അവളുടെ തീരുമാനം. 

ആദ്യമേ അപകടം മണത്ത ഡാർണെല്ല മൊബൈൽ ഫോണിൽ ദൃശ്യം കൃത്യമായി പകർത്തി. ഒമ്പതു മിനിറ്റും 29 സെക്കൻഡും നേരം കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിക്കുന്നതിനിടെ 27 തവണയാണ് േഫ്ലായ്ഡ് എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ലെന്ന് കരഞ്ഞുപറഞ്ഞത്. ഇടക്കിടെ മാതാവിനെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വാക്കുകൾ ഇടറി, ശരീരം വിളറി അയാൾ മരണത്തിനു കീഴടങ്ങി. ഒന്നിനും അയാൾ ചെവി കൊടുത്തതേയില്ല.

ദൃശ്യം പൂർണമായി മൊബൈൽ ഫോൺ പകർത്തിയെന്ന് ഉറപ്പാക്കിയ ഡാർണെല്ല വൈകാതെ വിഡിയോ സമൂഹ മാധ്യമം വഴി പങ്കുവെച്ചു.

േഫ്ലായ്ഡിന്‍റെ മരണവാർത്തയും ഒപ്പം വിഡിയോയും കാട്ടുതീ പോലെ പടർന്നതോടെ അമേരിക്കയിൽ കറുത്തവർ ഒന്നായി തെരുവിലെത്തി. ലോകം മുഴൂക്കെ ഐക്യദാർഢ്യവുമായി ഒപ്പംനിന്നു. തെരുവുകളിൽ മുഴങ്ങിയ സമരകാഹളങ്ങളെ ജ്വലിപ്പിച്ചുനിർത്തിയത് ഇൗ മൊബൈൽ ദൃശ്യങ്ങളായിരുന്നു.

തെളിവെടുപ്പിലും കോടതി വിചാരണയിലും താരമായത് ഡാർണെല്ലയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വെള്ളവംശീയവാദികൾ ഇവർക്കെതിരെ ഉറഞ്ഞുതുള്ളിയെങ്കിലും കൂസാതെനിന്ന കൗമാരക്കാരി ഒടുവിൽ വിജയിക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ വിധിപ്രഖ്യാപനം. കുറ്റം തെളിഞ്ഞതോടെ 40 വർഷം വരെ തടവാണ് ചോവിനെ കാത്തിരിക്കുന്നത്.

''ഞാൻ കാണുന്നത് ലോകം കൂടി കാണേണ്ടതാണെന്ന് തോന്നി. ആരോരുമറിയാതെ ഇത്തരം സംഭവങ്ങൾ പലവട്ടം സംഭവിക്കുന്നു, എന്‍റെ മനസ്സ് സ്വാഭാവികമായി പറഞ്ഞു, ഞാൻ വിഡിയോയിൽ പകർത്തി''- എന്നായിരുന്നു ഡാർണെല്ലയുടെ അന്നത്തെ പ്രതികരണം. പിന്നാലെ അഭിനന്ദനവുമായി എത്തിയ മിനിയപോളിസ് പൊലീസ് മേധാവി ഇവൾ ഹീറോയാണെന്നുകൂടി പ്രശംസയായി പറഞ്ഞിരുന്നു. ധീരത പുരസ്കാരം ഉൾപെടെ അവളെ തേടി ആദരങ്ങളും പലത് എത്തി.

ഇന്നിപ്പോൾ വിധി വന്നതോടെ 'ഞാനേറെ കരഞ്ഞെന്നായിരുന്നു' ഡാർണെല്ലയുടെ പ്രതികരണം- നീതി നടപ്പായതിലെ സന്തോഷമാണ് അവളെ കരയിച്ചത്.

News Summary - The teen who filmed Floyd’s killing changed America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.