ലോകത്ത് ഏറ്റവും വലിയ തുക ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രി: കാബിനറ്റ് മന്ത്രിമാരുടെ വേതനം വർധിപ്പിച്ച് ഈ രാജ്യം

സിംഗപ്പൂർ: പ്രധാനമന്ത്രിയുടെ ശമ്പളം വർഷത്തിൽ 27 കോടി രൂപയായി ഉയർത്തി സിംഗപ്പൂർ. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന പ്രധാനമന്ത്രിയാണ് സിംഗപ്പൂരിലേത്. സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് പാർലമെന്റിൽ അറിയിച്ചിരുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന മന്ത്രിതല ശമ്പളമുള്ള രാജ്യത്തിൽ 60 ശതമാനത്തിലധികം വർധനവാണ് വരുത്തുന്നത്.

ഉയർന്ന ശമ്പളം മികച്ച പ്രതിഭകളെ ആകർഷിക്കാനും മികച്ച ഭരണം ഉറപ്പാക്കാനും സഹായിക്കുമെന്നാണ് രാഷ്ട്രം വാദിക്കുന്നത്. എന്നാൽ കാബിനറ്റ് അംഗങ്ങളുടെ വരുമാനം സാധാരണക്കാരുടെ വരുമാനത്തേക്കാൾ വളരെ കൂടുതലായതിനാൽ ഇത് വിവാദ വിഷയമാകുന്നുണ്ട്. ശമ്പള പരിഷ്കരണത്തോടെ തന്‍റെ പ്രതിവർഷ ബെഞ്ച്മാർക്ക് ശമ്പളം 16.5 കോടിയിൽ നിന്ന് (2.2 ദശലക്ഷം സിംഗപ്പൂർ ഡോളർ) 27 കോടി രൂപയായി  (3.6 ദശലക്ഷം) ഉയരുമെന്ന് വോങ് പറഞ്ഞു. ഉപപ്രധാനമന്ത്രിയുടെ ബെഞ്ച്മാർക്ക് ശമ്പളം 14.02 കോടി രൂപയിൽ നിന്ന് (1.87 ദശലക്ഷം സിംഗപ്പൂർ ഡോളർ) 22.94 കോടി രൂപയായി (3.06 ദശലക്ഷം) ഉയരും. സീനിയോറിറ്റിയും വകുപ്പിന്റെ പ്രാധാന്യവും അനുസരിച്ച് കാബിനറ്റ് മന്ത്രിമാർക്ക് 13.5 കോടി രൂപ (1.80 ദശലക്ഷം)  മുതൽ 21.59 കോടി രൂപ (2.88 ദശലക്ഷം സിംഗപ്പൂർ ഡോളർ) വരെ ലഭിക്കും.

ശമ്പള വർധനവിന് മുമ്പ് തന്നെ സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം യു.എസ് ഉൾപ്പെടെയുള്ള മറ്റ് ജി7 (G7) രാജ്യങ്ങളിലെ നേതാക്കളുടെ വേതനത്തേക്കാൾ വളരെ കൂടുതലായിരുന്നു. 15 വർഷം മുമ്പാണ് സിംഗപ്പൂർ അവസാനമായി മന്ത്രിമാരുടെ ശമ്പളം പരിഷ്കരിച്ചത്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പൂർ സ്ഥിരമായി ഇടംപിടിക്കാറുണ്ട്. ശമ്പള വർധനവ് ഒരു സ്വതന്ത്ര സമിതി ശുപാർശ ചെയ്തതാണെന്ന് വോങ് പറഞ്ഞു, കൂടാതെ നിലവിലുള്ള ഭരണാധികാരികളെ ഉടൻ തന്നെ പുതിയ ബെഞ്ച്മാർക്കിലേക്ക് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തനമികവ് ഉൾപ്പെടെയുള്ള വ്യക്തിഗത സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒക്ടോബർ 15 മുതൽ അവർക്ക് 9 ശതമാനം വരെ ഒറ്റത്തവണ ക്രമീകരണം ലഭിക്കും. തുടർന്നുള്ള മാറ്റങ്ങൾ വ്യക്തിഗത പ്രകടനത്തെയും ഉത്തരവാദിത്തങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കുമെന്ന് വോങ് പറഞ്ഞു.

Tags:    
News Summary - the country increased salary of cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.