തെഹ്‌റാൻ: ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുള്ള സന്ദേശം എഴുതിയ മിസൈലുകൾ ഇറാൻ ഇസ്രായേലിന് നേർക്ക് തൊടുത്തു. ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾക്ക് പുറമെ ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യം വെച്ച് ആക്രമണം നടന്നു.
ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാൻ പുറത്തുവിട്ട ദൃശ്യങ്ങളിൽ ഇസ്രായേലിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന മിസൈലുകളിൽ ഇറാൻ റെവല്യൂഷനറി ഗാർഡ്സ് (ഐ.ആർ.ജി.സി) ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എഴുതുന്ന വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കാണ് നന്ദി അറിയിച്ചത്. “ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി” എന്ന സന്ദേശത്തിന് പുറമെ സ്പെയിൻ, പാകിസ്താൻ, ജർമനി എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കും സമാനമായ രീതിയിൽ നന്ദി അറിയിച്ചിട്ടുണ്ട്.
മേഖലയിൽ യുദ്ധം കൂടുതൽ സങ്കീര്‍ണമായ അവസ്ഥയിലേക്ക് കടക്കുമ്പോഴും തന്ത്രപ്രധാനമായ ഹുർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള 'സൗഹൃദ രാഷ്ട്രങ്ങൾക്ക്' ഇറാൻ അനുമതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
ഇറാന്റെ എയ്‌റോ സ്‌പേസ് ഫോഴ്‌സിന്റെ ഭാഗമായ ഉദ്യോഗസ്ഥർ മിസൈലുകളിൽ സന്ദേശങ്ങൾ എഴുതുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച 83-ാമത്തെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ അറിയിച്ചിട്ടുണ്ട്. ഇസ്രായേലിലെ വിവിധ സ്ഥലങ്ങൾക്കും യു.എസ് ഉപയോഗിക്കുന്ന ഗൾഫിലെ വിവിധ സൈനികകേന്ദ്രങ്ങൾക്കും നേർക്കാണ് ദീർഘ-മധ്യദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇറാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.