വിയന്ന: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും വാക്സിൻ നിർബന്ധമാക്കുന്നതിനെതിരെയും ഓസ്ട്രയയിൽ വൻ പ്രതിഷേധം. ശനിയാഴ്ചയാണ് വിയന്നയിൽ പ്രതിഷേധക്കാർ അണിനിരന്നത്. പുതിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഓസ്ട്രിയൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ വാക്സിൻ നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
വിസിലടിച്ചും ഹോണുകൾ മുഴക്കിയും പ്രതിഷേധക്കാർ ഹോഫ്ബർഗിലെ ഹീറോ സ്വകയറിൽ അണിനിരന്നു. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. ഫാസിസ്റ്റ് ഏകാധിപത്യ ഭരണം നിർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഏകദേശം 35,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിയന്ന പൊലീസ് കണക്കാക്കുന്നത്. എന്നാൽ 10 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും നാസി ചിഹ്നങ്ങൾ പ്രദർശിപ്പിച്ചതിനുമാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. ഒാസ്ട്രിയയുടെ 66 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിട്ടുള്ളത്. അടുത്ത വർഷം ഫെബ്രുവരി ഒന്നിനകം എല്ലാവർക്കും വാക്സിൻ നൽകാനാണ് ഓസ്ട്രിയയുടെ പദ്ധതി.
അതേസമയം കോവിഡ് വാക്സിനെതിരെ ആസ്ട്രേലിയയിലും പ്രതിഷേധം ഉയർന്നു. രാജ്യത്തെ 16 വയസ്സിനു മുകളിലുള്ളവരിൽ 85 ശതമാനവും സ്വമേധയാ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
വാക്സിൻ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളിൽനിന്ന് വിലക്കിയിരുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണ് ആളുകൾ തെരുവിലിറങ്ങിയത്. സിഡ്നി, മെൽബൺ, പെർത്ത് എന്നീ നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.