ഇന്ത്യക്കാരിയായ ഭാര്യ ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്ന, ടാക്സ് വിവാദം; ഇന്ത്യൻ വംശജന്റെ പ്രധാനമ​​ന്ത്രി മോഹങ്ങൾക്ക് തിരിച്ചടി

വില വർധനവിനെതിരെ ബ്രിട്ടണിൽ പ്രതിഷേധം കനക്കവേ, ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി രാജ്യത്ത് വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളും കോടീശ്വരിയുമായ അക്ഷത മൂർത്തി, അവരുടെ ആസ്തിയുടെ ​പേരിൽ യു.കെയിൽ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇൻഫോസിസിൽ ഒരു ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഓഹരി സ്വന്തമായുള്ള അക്ഷത, എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ്. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം അവരെ നികുതി അടക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് സർക്കാർ ഈയിടെ അവതരിപ്പിച്ച മിനി ബജറ്റിൽ നികുതി നിരക്കുകൾ കൂട്ടിയിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ഭാര്യയായ അക്ഷതക്ക് നികുതിയിൽ ഇളവ് നൽകുന്നത് അതോടെ വലിയ വിവാദമായി മാറുകയും ചെയ്തു.

അക്ഷതക്ക് ബ്രിട്ടനിലുള്ള non-domicile ടാക്സ് സ്റ്റാറ്റസ് ആണ് പ്രതിപക്ഷം ആയുധമാക്കുന്നത്. കാര്യം ബ്രിട്ടീഷ് ധനമന്ത്രിയുടെ ഭാര്യ ആണെങ്കിലും ഇപ്പോഴും അക്ഷത ഇന്ത്യന്‍ പൗരയാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒന്നിലധികം പൗരത്വം അനുവദിക്കില്ല. ബ്രിട്ടണില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന non -domiciled citizen പദവിയാണ് അക്ഷതയ്ക്കുള്ളത്. അത്തരം പദവിയുള്ളവര്‍ വിദേശത്ത് നിന്നുള്ള വരുമാനത്തിന് ബ്രിട്ടണില്‍ നികുതി നല്‍കേണ്ടതില്ല.

ഈ ഇളവ് മുതലാക്കി ഏകദേശം 200 മില്യൺ യൂറോ അക്ഷതയ്ക്ക് ബ്രിട്ടണിൽ നികുതിയിളവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, വിവാദമായതിന് പിന്നാലെ, പ്രതികരണവുമായി അക്ഷത തന്നെ രംഗത്തെത്തി. ''ഇനി വിദേശത്ത് നിന്നുള്ള എല്ലാ വരുമാനത്തിനും യുകെ നികുതി അടയ്ക്കാൻ തുടങ്ങുമെന്ന് അവർ ബിബിസിയോട് പറഞ്ഞു. ഇനിമുതൽ നികുതി ആനുകൂല്യങ്ങൾ സ്വീകരിക്കില്ലെന്നും അവർ പറഞ്ഞു.

ബ്രിട്ടനിലെ നിയമപ്രകാരം അക്ഷത യാതൊരു തെറ്റും ചെയ്തിട്ടില്ല. കാരണം നിയമം അനുസരിച്ച് ചില നികുതികൾ അടയ്ക്കാതിരിക്കാൻ അവർക്ക് അർഹതയുണ്ട്. എന്നിരുന്നാലും, കോടിക്കണക്കിന് ഡോളർ സമ്പാദിക്കുന്ന ധനമന്ത്രിയുടെ ഭാര്യ, അതിൽ ഭൂരിഭാഗത്തിനും നികുതി അടയ്ക്കാതിരിക്കുന്നത് നിഷേധാത്മകമായ ധാരണ സൃഷ്ടിച്ചു. ഇത് ബ്രിട്ടീഷ് പത്രങ്ങളുടെ മുൻ പേജുകളിൽ എത്തുകയും ചെയ്തു.

പ്രധാനമന്ത്രിപദ മോഹത്തിന് തിരിച്ചടി...!

അതേസമയം, ഇപ്പോൾ നിലനിൽക്കുന്ന വിവാദം, ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ടാമൻ ചാൻസലർ ഓഫ് എക്സ്ചെക്കർ (ധനമന്ത്രി) ആയ ഋഷി സുനകിനാണ്. അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കാര്യമായ ക്ഷതമേൽപ്പിക്കുന്നതായിരുന്നു ഭാര്യയുടെ പേരിലുള്ള ആരോപണങ്ങൾ. ബോറിസ് ജോൺസന്റെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദ മോഹത്തിനും വിവാദം, വലിയ കരിനിഴൽ വീഴ്ത്തിയെന്ന് പറയാം.

2020 ​മേയിൽ യു.കെയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ വെള്ളമടി പാർട്ടി നടത്തിയതിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നടക്കം പ്രധാനമന്ത്രി ബോറിസ്​ ജോൺസന്റെ രാജിക്കായി മുറവിളിയുയർന്നിരുന്നു. അതോടെയാണ് മന്ത്രിസഭയിലെ രണ്ടാമനായ സുനക് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന സൂചനകൾ വരാൻ തുടങ്ങിയത്

Tags:    
News Summary - Tax Row Against Indian Wife Hits UK Minister Rishi Sunak's Chances Of Becoming PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.