നഴ്‌സറിക്ക് നേരെ ഡ്രോണാക്രമണം നടത്തി 33 കുട്ടികളെ കൊന്ന് സുഡാൻ വിമതർ

ദാർഫുർ: സുഡാനീസ് വിമത സൈന്യമായ ആർ.എസ്.എഫ്  ഒരു നഴ്സറി സ്കൂളിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 30 ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  സർക്കാറിനെതിരെ പോരാടുന്ന വിമത സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് സൗത്ത് കോർദോഫാൻ സംസ്ഥാനത്തെ കലോഗി പട്ടണത്തിലെ നഴ്സറി സ്‌കൂളിൽ ആക്രമണം നടത്തിയതായി സുഡാൻ ഡോക്ടർമാരുടെ നെറ്റ്‌വർക്ക് പറഞ്ഞു. 33 കുട്ടികൾ ഉൾപ്പെടെ അമ്പത് പേർ കൊല്ലപ്പെട്ടതായി അവർ അറിയിച്ചു. സുപ്രധാന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആർ.‌എസ്‌.എഫ് നടത്തിയതെന്ന് അവർ ആരോപിച്ചു.

പ്രദേശത്തെ ആശയവിനിമയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയതിനാൽ മരണസംഖ്യ ഇതിൽ കൂടുതലായിരിക്കും. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി നഴ്‌സറിയിൽ ഡസൻ കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതായും ചില മാധ്യമങ്ങൾ പറയുന്നു. 43 കുട്ടികൾ ഉൾപ്പെടെ ആകെ 79 പേർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു. 

2023 മുതൽ സുഡാനിൽ കടുത്ത ആഭ്യന്തരയുദ്ധം നടക്കുന്നുണ്ട്. ആർ‌.എസ്‌.എഫ് വംശഹത്യ നടത്തുന്നതായി ഔ​ദ്യോഗിക സേന ആരോപിക്കപ്പെടുന്നു. സ്കൂളിൽ കുട്ടികളെ കൊല്ലുന്നത് കുട്ടികളുടെ അവകാശങ്ങളുടെ ഭീകരമായ ലംഘനമാണെന്ന് സുഡാനിലെ യൂണിസെഫ് പ്രതിനിധി ഷെൽഡൺ യെറ്റ് പ്രസ്താവനയിൽ പറഞ്ഞു. 

തലസ്ഥാന നഗരമായ ദാർഫുറിൽ പതിനായിരക്കണക്കിന് സിവിലിയന്മാരെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ആർ.എസ്.എഫ് ഇപ്പോൾ കോർദോഫാൻ സംസ്ഥാനത്തേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഉപരോധിക്കപ്പെട്ട അൽ ഫാഷർ നഗരം ആർ‌.എസ്‌.എഫ് ഏറ്റെടുത്തിരുന്നു. തീവ്രമായ പോരാട്ടം ദാർഫറിൽ നിന്ന് മാറിയതിനാൽ കോർദോഫാനിലുടനീളം നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. 

ആർ‌.എസ്‌.എഫ് അതിക്രമങ്ങളും അതിന്റെ അനന്തരഫലങ്ങളും രേഖപ്പെടുത്തുന്ന വിശദമായ ഉപഗ്രഹ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ‘യേൽ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബി’ന്റെ ഡയറക്ടർ നഥാനിയേൽ റെയ്മണ്ട് പറയുന്നതനുസരിച്ച് നഗരം ഇപ്പോൾ ഭയാനകമായി വിജനമാണെന്നാണ്.

Tags:    
News Summary - Sudan rebels kill 33 children in drone attack on nursery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.