ഫലസ്തീൻ വിദേശകാര്യ മന്ത്രി വാഴ്സൻ അഗാബകിയൻ
തുർക്കിയ : ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ ഇപ്പോഴും തുടരുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി വാഴ്സൻ അഗാബകിയൻ. മേഖലയിലെ മാനുഷിക സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുകയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. തുർക്കിയയിൽ നടന്ന അനറ്റാലിയ ഡിപ്ലോമസി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യുദ്ധവിരാമ കരാർ ഒപ്പിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥിതിഗതികൾ ദുരന്തപർവമായിത്തന്നെ തുടരുകയാണെന്ന് അഗാബകിയൻ ചൂണ്ടിക്കാട്ടി.
"ശറമുൽ ശൈഖ് കരാർ ഒപ്പിട്ട് അഞ്ച് മാസം പിന്നിടുമ്പോഴും ഗസ്സ ഇപ്പോഴും അനുഭവിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. കൊലപാതകങ്ങളും പരിക്കേൽപ്പിക്കലും നിർബാധം തുടരുന്നു. ആവശ്യമായ തോതിൽ മാനുഷിക സഹായങ്ങൾ പോലും ലഭ്യമാകുന്നില്ല," അവർ പറഞ്ഞു.
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന തമ്പുകളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും കഴിയുന്ന അഭയാർഥികളുടെ ദുരവസ്ഥയും വേദനാജനകമാണെന്ന് അവർ വിവരിച്ചു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും മാലിന്യങ്ങൾക്കും ഇടയിലാണ് ജനങ്ങൾ ജീവിക്കുന്നത്. ഭക്ഷണസാധനങ്ങൾ എലികളും മറ്റും നശിപ്പിക്കുന്നതായും അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എപ്പോഴാണ് ഗസ്സയിലേക്ക് മതിയായ സഹായങ്ങൾ പ്രവേശിക്കുകയെന്നും ആരോഗ്യ സേവനം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും അവിടെയില്ലെന്നും അവർ പറഞ്ഞു.
2025 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ പ്രതിദിനം ആക്രമണങ്ങൾ നടത്തുകയാണ്. ഇത്തരം കരാർ ലംഘനങ്ങളിൽ ഇതുവരെ 765 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2,140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2023 ഒക്ടോബറിൽ ആരംഭിച്ച ഇപ്പോഴത്തെ പ്രശ്നത്തിൽ ഉടലെടുത്ത ഇസ്രായേൽ വംശഹത്യയിൽ ഇതുവരെ 72,340ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,72,250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സയിലെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ തകർത്തതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.