തെൽ അവീവ്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ താൻ നടത്തിയ പ്രസംഗം ഗസ്സയിലെ താമസക്കാർക്ക് തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനായി മുനമ്പിലുടനീളം ലൗഡ് സ്പീക്കറുകൾ ഘടിപ്പിക്കാൻ ഐ.ഡി.എഫിനോട് ഉത്തരവിട്ടതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ബന്ദികളുടെ ബന്ധുക്കൾ. രൂക്ഷമായ വിമർശനമാണ് മാതാക്കളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഉയർത്തിയത്. പകരം പ്രധാനമന്ത്രി ബന്ദികളോട് സംസാരിക്കാൻ അവസരം ഉപയോഗിക്കണമെന്ന് അവർ നിർദേശിക്കുന്നു.
‘നിങ്ങളുടെ വ്യക്തിപരമായ പ്രചാരണത്തിനായി എത്ര കാലം ഞങ്ങളുടെ മക്കളെ ഉപയോഗിക്കും? അവർ നിങ്ങളുടെ യുദ്ധ സിനിമയിലുള്ള ഫ്രെയിമിലെ വെറും കഥാപാത്രങ്ങളല്ല. അവർ നിങ്ങളുടെ മെഗലോമാനിക് ഷോയിലെ കാഴ്ചകളല്ല’ -ഒരു സൈനികന്റെ മാതാവായ ഇമാ എറ എന്ന സ്ത്രീ പറഞ്ഞു. സൈനികരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലാണ്. നിങ്ങൾ ഈ ഭ്രാന്തിന് വഴങ്ങരുതെന്ന് ഞങ്ങൾ ചീഫ് ഓഫ് സ്റ്റാഫിനോടും സതേൺ കമാൻഡിന്റെ ജനറലിനോടും അഭ്യർഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
‘താങ്കൾ ഗസ്സക്കാരോട് സംസാരിക്കുന്നതിനുപകരം, പ്രത്യാശയുടെ ശബ്ദം ആഗ്രഹിക്കുന്ന ബന്ദികളോടും പട്ടാളക്കാരോടും സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്ന’തെന്ന് ബന്ദിയായ ഒമ്രി മിറാന്റെ ഭാര്യ ലിഷെയ് മിറാൻ ലാവി ‘എക്സി’ൽ പറഞ്ഞു.
അസാധാരണവും വിവാദപരവുമായ ഈ നീക്കത്തിനെതിരെ ഹമാസ് തടവിലാക്കിയ നിരവധി ബന്ദികളുടെ കുടുംബങ്ങളിൽ നിന്ന് രോഷം നിറഞ്ഞ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. വിഷയത്തിൽ അഭിപ്രായം പറയാൻ ഐ.ഡി.എഫ് വിസമ്മതിക്കുകയും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാൻ മാധ്യമപ്രവർത്തകരോട് നിർദേശിക്കുകയും ചെയ്തു. എന്നാൽ, അവിടെ നിന്ന് ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.
നെതന്യാഹുവിന്റെ പ്രസംഗം കേൾപ്പിക്കാനുള്ള തയാറെടുപ്പോടെ ഉച്ചഭാഷിണികൾ ഘടിപ്പിച്ച സൈനിക വാഹനങ്ങൾ നിരത്തിയിട്ട കാഴ്ച സൈനിക ലേഖകൻ ‘എക്സിൽ’ പോസ്റ്റ് ചെയ്ത ഒരു ചിത്രം കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.