ഖാർത്തൂം: കൊലക്കുറ്റം ആര് ചെയ്താലും അവരെ ശിക്ഷിക്കുക തന്നെ വേണം. എന്നാൽ കൊലക്കുറ്റം ആരോപിച്ച് മൃഗത്തെ ശിക്ഷിക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരിക്കും. കൊലക്കുറ്റത്തിന് മുട്ടനാടിനെ പ്രതിയാക്കി വിചിത്രമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുഡാനിലെ പ്രാദേശിക കോടതി.
ഒരു യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കുറ്റത്തിന് മുട്ടനാടിന് മൂന്ന് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയെയാണ് മുട്ടനാട് ആക്രമിച്ചത്. ആക്രമത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി ഉടൻ തന്നെ മരിച്ചു.
തുടർന്ന് ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് മുട്ടനാടായത് കൊണ്ടാണ് അതിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു. പിന്നീട് കോടതിക്ക് കൈമാറിയ കേസിൽ മുട്ടനാടിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
സുഡാനിലെ ഒരു പ്രാദേശിക മാധ്യമത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത മൂന്ന് വർഷം മുട്ടനാട് ലേക്ക്സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള ഒരു സൈനിക ക്യാമ്പിൽ ചെലവഴിക്കേണ്ടി വരുമെന്നാണ് വിവരം. ഇത് കൂടാതെ മുട്ടനാടിന്‍റെ ഉടമ യുവതിയുടെ കുടംബത്തിന് നഷ്ടപരിഹാരമായി അഞ്ച് പശുക്കളെ കൈമാറണമെന്നും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.