വിയന്ന: തെക്കുകിഴക്കൻ ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലുള്ള ഒരു സ്കൂളിൽ തോക്കുധാരി നടത്തിയ കൂട്ട വെടിവെപ്പിൽ നിരവധി മരണം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഡ്രെയർ ഷുറ്റ്സെൻഗാസെയിലെ സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്.
സംശയിക്കപ്പെടുന്ന തോക്കുധാരി ഉൾപ്പെടെ നിരവധി പേർ മരിച്ചതായി ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. തോക്കുധാരി സ്‌കൂളിലെ വിദ്യാർഥിയായിരുന്നുവെന്നും അയാൾ സ്വയം വെടിവച്ചതായും പൊലീസ് സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
ഒമ്പതു പേരെങ്കിലും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കൂൾ കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള പൊലീസ് ഓപ്പറേഷൻ തുടരുകയാണ്. പ്രത്യേക യൂനിറ്റുകൾ ഉൾപ്പെടെ വൻ പൊലീസ് സന്നാഹം നിലത്തുണ്ട്.
കെട്ടിടത്തിനകത്തു നിന്ന് വെടിവെപ്പ് ശബ്ദം കേട്ടതിനെ തുടർന്ന് ആക്രമണങ്ങളും ബന്ദിയാക്കൽ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന തങ്ങളുടെ സ്പെഷ്യലിസ്റ്റ് ‘കോബ്ര ടാക്റ്റിക്കൽ യൂനിറ്റി’നെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ തന്റെ ദിവസത്തെ കൂടിക്കാഴ്ചകൾ റദ്ദാക്കി. ആഭ്യന്തര മന്ത്രി ഗ്രാസിലേക്കുള്ള യാത്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.