റഷ്യയിൽ സൈനികരുടെ ശവകുടീരങ്ങൾ ഫോട്ടോയെടുത്തതിന് 48കാരന് 14 വർഷത്തെ കഠിന തടവ്

വാഷിങ്ടൺ: റഷ്യയിൽ സൈനികരുടെ ശവകുടീരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകർത്തി യുക്രേനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയെന്നാരോപിച്ച് 48കാരനായ പൗരന് 14 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. മെട്രോ.യു.കെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, നിക്കോളായ് ഷെർബക്കോവ് എന്ന യാരോസ്ലാവൽ   സ്വദേശിയാണ് കടുത്ത രാജ്യദ്രോഹ കുറ്റത്തിന് പരമാവധി സുരക്ഷാ പെനൽ കോളനിയിൽ ശിക്ഷ അനുഭവിക്കുന്നത്.

2024 ഒക്ടോബർ മുതൽ മോസ്കോക്ക് വടക്കുകിഴക്കുള്ള യാരോസ്ലാവൽ മെമ്മോറിയൽ സെമിത്തേരിയിൽ നിക്കോളായ് ഷെർബക്കോവ് പതിവായി സന്ദർശനം നടത്തിയിരുന്നു. ഇവിടെയുള്ള സൈനികരുടെ ശവകുടീരങ്ങളുടെ ഫോട്ടോകളും വിഡിയോകളും രഹസ്യമായി എടുത്ത ശേഷം മെസ്സഞ്ചർ സർവീസ് വഴി യുക്രേനിയൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നാണ് റഷ്യൻ പ്രോസിക്യൂട്ടർമാരുടെ പ്രധാന കണ്ടെത്തൽ.

കഴിഞ്ഞ വർഷം അവസാനമാണ് ഇയാൾക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഈ വർഷം ജൂലൈയിലാണ് കേസ് ഔദ്യോഗികമായി വിചാരണക്കായി കോടതിയിലേക്ക് മാറ്റിയത്. റഷ്യയിൽ സമാനമായ രീതിയിൽ സൈനിക ശവക്കുഴികൾ ഫോട്ടോയെടുത്തതിന് മറ്റ് നടപടികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം ജൂണിൽ സ്വർഡ്‌ലോവ്സ്ക് ഒബ്ലാസ്റ്റിലും യെക്കാറ്റെറിൻബർഗിലും സമാനമായ കുറ്റത്തിന് സ്ത്രീകളെ തടവിലാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB) രാജ്യത്തെ സെമിത്തേരികളിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി ഈ ആഴ്ച നടത്തിയ ഫോൺ സംഭാഷണം വളരെ മികച്ചതായിരുന്നുവെന്നും, യുക്രെയ്നിലെ സംഘർഷം അവസാനിപ്പിക്കാൻ പുടിൻ ഒരു കരാറിന് തയാറാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അദ്ദേഹം ഒരു കരാറിന് തയാറാണ്, യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും അതിന് തയാറായാൽ വളരെ മികച്ചതായിരിക്കും," എന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരദ് കുഷ്‌നറും മോസ്കോയിലും കീവിലും നടത്തിവന്ന നിർണ്ണായക നയതന്ത്ര സന്ദർശനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ട്രംപും പുടിനും തമ്മിൽ ഫോണിൽ സംസാരിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള പ്രാരംഭ സമാധാന നിർദേശങ്ങളും സാധ്യതകളുമാണ് ഇരു വിഭാഗവും പ്രധാനമായും ചർച്ച ചെയ്തത്.

Tags:    
News Summary - Russian Man Sentenced to 14 Years in Prison for Photographing Military Graves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.