സ്ലൊവേനിയയിൽ ആദ്യമായി ഇസ്രായേൽ എംബസി തുറന്നു; തലസ്ഥാനത്ത് വൻ പ്രതിഷേധം: പ്രധാനമന്ത്രിക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം
ലൂബ്ലിയാന: സ്ലൊവേനിയൻ തലസ്ഥാനമായ ലൂബ്ലിയാനയിൽ ഇസ്രായേലിന്റെ പുതിയ എംബസി തുറന്നതിനെതിരെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മുൻ പ്രധാനമന്ത്രി റോബർട്ട് ഗോലോബിന്റെ ഭരണകാലത്ത് ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ 'വംശഹത്യ'എന്ന് വിശേഷിപ്പിക്കുകയും ഫലസ്തീനെ രാജ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ജൂലൈയിൽ അധികാരത്തിലെത്തിയ തീവ്ര വലതുപക്ഷ പ്രധാനമന്ത്രി യാനെസ് യാൻഷെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം പുതുക്കുകയും മുൻ നിലപാടുകൾ തിരുത്തുകയുമായിരുന്നു.
എംബസി ഉദ്ഘാടനം നടന്ന കെട്ടിടത്തിന് മുന്നിലൂടെ നടന്ന പ്രതിഷേധ മാർച്ചിൽ 'ഫലസ്തീന് വേണ്ടി ഒന്നിക്കാം, വംശഹത്യ ആത്മരക്ഷയല്ല' തുടങ്ങിയ പ്ലക്കാർഡുകളുമായാണ് ജനങ്ങൾ അണിനിരന്നത്. രാജ്യത്തെ 56 ശതമാനം ആളുകളും ഇസ്രായേലുമായുള്ള സഹകരണത്തെ എതിർക്കുന്നുണ്ടെന്ന് സർവേകൾ വ്യക്തമാക്കുന്നു. ഇതിനിടെ, സർക്കാരിന്റെ ഇസ്രായേൽ അനുകൂല നയതന്ത്ര നിലപാടുകൾക്കെതിരെ മുൻ പ്രധാനമന്ത്രി ഗോലോബിന്റെ ഫ്രീഡം മൂവ്‌മെന്റും ലെഫ്റ്റ് പാർട്ടിയും ചേർന്ന് പ്രധാനമന്ത്രി യാൻഷെക്കെതിരെ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം സമർപ്പിച്ചു.
നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ സ്ലൊവേനിയയിൽ നേരിട്ടെത്തിയാണ് എംബസി ഉദ്ഘാടനം ചെയ്തത്. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇസ്രായേൽ ആഗോളതലത്തിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് സ്ലൊവേനിയയുടെ ഈ നിലപാട് മാറ്റം ശ്രദ്ധേയമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.