ബ്രസൽസ്: റഷ്യയുടെ സുഖോയ് യുദ്ധവിമാനം കരിങ്കടലിനു മുകളിൽ തങ്ങളുടെ ഡ്രോണുമായി കൂട്ടിയിടിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം.ക്യു -ഒമ്പത് ഡ്രോണിൽ സുഖോയ് -27 യുദ്ധവിമാനം കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായി തകർന്നതായി യു.എസ് എയർഫോഴ്സ് ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എം.ക്യു ഡ്രോണുകൾ ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകൽപന ചെയ്ത വലിയ ആളില്ലാ വിമാനങ്ങളാണ്. റഷ്യ പ്രഫഷനല്‍ അല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് അമേരിക്ക ആരോപിച്ചു.
എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചു. യു.എസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് കരിങ്കടൽ. റഷ്യയും യുക്രെയ്നും കരിങ്കടലുമായി അതിർത്തി പങ്കിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.