കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അഞ്ച് ദിവസം പിന്നിടുമ്പോൾ അയൽരാജ്യമായ ബെലാറൂസിൽ തിങ്കളാഴ്ച സമാധാന ചർച്ചകൾക്ക് തുടക്കം. അഞ്ചര മണിക്കൂർ നീണ്ട ആദ്യദിനത്തിലെ ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും റഷ്യൻ സേനയുടെ സമ്പൂർണ പിന്മാറ്റമെന്ന ആവശ്യത്തിൽ യുക്രെയ്ൻ ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യ അയൽരാജ്യമായ യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയ ശേഷം രണ്ട് തവണ റഷ്യ ചർച്ച സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ യുദ്ധവും സമാധാന ചർച്ചയും ഒരുമിച്ച് പോകില്ലെന്നായിരുന്നു യുക്രെയ്ൻ നിലപാട്. റഷ്യൻ അനുകൂല രാഷ്ട്രമായ ബെലറൂസിൽ വെച്ചുള്ള ചർച്ചക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തയാറാവുകയായിരുന്നു.
റഷ്യ യുദ്ധത്തിൽനിന്ന് പിൻമാറണം എന്ന ആവശ്യമാണ് പ്രധാനമായും യുക്രെയ്നുള്ളത്. റഷ്യൻ സൈനികർ ആയുധം കയ്യിൽ വെക്കണമെന്നും മടങ്ങിപ്പോകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം റഷ്യയിലെ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ യു.എസ് നിർദേശം നൽകി. ബെലാറൂസിലെ യു.എസ് എംബസി അടയ്ക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താനും നിർദേശമുണ്ട്.
തിങ്കളാഴ്ച യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖർകീവിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. റഷ്യൻ സേനയുടെ ആക്രമണത്തിൽ 11 സിവിലിയന്മാർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.