കിയവ്: തടവുകാരുടെ കൈമാറ്റത്തിന് യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ യുക്രെയ്ൻ, റഷ്യൻ അധികൃതർ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. റഷ്യയുടെ അമോണിയ കയറ്റുമതിക്ക് അനുമതിനൽകുന്നതും നവംബർ 17ന് നടന്ന ചർച്ചയിൽ വിഷയമായതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നിലെ പൈപ്പ് ലൈൻ വഴിയാണ് ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് റഷ്യ അമോണിയ കയറ്റിയയക്കുന്നത്. ഇത് തടസ്സപ്പെടുത്താതിരിക്കാനും യുദ്ധത്തിനിടെ പിടിയിലായവരെ പരസ്പരം കൈമാറാനും ധാരണയായതായാണ് വിവരം.
യു.എ.ഇയാണ് മധ്യസ്ഥതവഹിച്ചത്. നേരത്തെ യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ യുക്രെയ്നിൽനിന്ന് ധാന്യത്തിന്റെയും വളത്തിന്റെയും കയറ്റുമതിക്ക് അനുമതി നൽകിയിരുന്നു. യുദ്ധത്തിനിടയിലും കടൽവഴിയുള്ള ചരക്കുനീക്കം പ്രയാസമില്ലാതെ നടന്നിരുന്നത് ഭക്ഷ്യക്ഷാമം തടയാൻലക്ഷ്യമിട്ടുള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു.
അമോണിയ കയറ്റുമതി തടസ്സപ്പെടാതിരിക്കണമെങ്കിൽ മൈക്കോലൈവ് തുറമുഖം തുറക്കാൻ അനുവദിക്കണമെന്നും തടവുകാരെ കൈമാറണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി നിബന്ധനവെച്ചതായും റഷ്യ ഇത് അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.