കിയവ്: ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിലേക്ക് റഷ്യ തിരിച്ചെത്തിയതോടെ യുക്രെയ്നിൽനിന്ന് കരിങ്കടൽ വഴി ധാന്യ കയറ്റുമതി വീണ്ടും സജീവമായി. ആക്രമണം നടത്താനുള്ള മറയായി കരാർ ഉപയോഗിക്കില്ലെന്ന് ഉറപ്പുവാങ്ങിയാണ് ധാന്യ വിതരണ കരാറിൽ റഷ്യ വീണ്ടും ചേർന്നത്. തുർക്കിയാണ് മധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ദിവസം ആറ് കപ്പലുകൾ യുക്രെയ്ൻ തുറമുഖത്തുനിന്ന് പുറപ്പെട്ടു. ചരക്കുനീക്കത്തിന് അനുമതി നൽകുന്ന കരാറിൽനിന്ന് റഷ്യ പിൻവാങ്ങിയതോടെ യുക്രെയ്ൻ സമുദ്രം വഴിയുള്ള ധാന്യ കയറ്റുമതി നിർത്തിവെച്ചിരുന്നു.
ക്രീമിയയിൽ തങ്ങളുടെ കപ്പലുകൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് റഷ്യ കരാറിൽനിന്ന് പിൻവാങ്ങിയത്. സോമാലിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യു.എന്നിന്റെ ഭക്ഷ്യവിതരണം ഇതോടെ താളം തെറ്റിയിരുന്നു. നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. ലോകത്തിലെ വലിയ ധാന്യ ഉൽപാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽനിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തിൽ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും. ധാന്യനീക്കം റഷ്യ തടഞ്ഞതിനാൽ കടലിലുള്ള 176 കപ്പലുകൾ ഒന്നൊന്നായി അടുത്ത ദിവസങ്ങളിൽ വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.