കിയവ്: യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ കൂട്ടക്കൊലകൾക്കിടയാക്കുന്ന തരത്തിൽ അതിമാരക ആയുധങ്ങൾ ഉപയോഗിക്കുന്നതായി ആരോപണം. കിഴക്കൻ യുക്രെയ്നിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി കൊണ്ടുപിടിച്ച് ശ്രമം നടത്തുന്ന റഷ്യ അതിനായി കടുപ്പമേറിയ ആയുധങ്ങളെ കൂട്ടുപിടിക്കുകയാണെന്ന് യുക്രെയ്നും ബ്രിട്ടനും ആരോപിച്ചു.
1960കളിലെ കപ്പൽ തകർക്കുന്ന മിസൈലുകൾ റഷ്യ മേഖലയിൽ ഉപയോഗിക്കുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുദ്ധവിമാനങ്ങൾ തകർക്കാൻ ശേഷിയുള്ള കെ.എച്ച് 22 മിസൈലുകൾ കരയാക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. കരയിൽ ഉപയോഗിക്കുമ്പോൾ കൃത്യതയില്ലാത്തതും കൂട്ട നശീകരണത്തിന് കാരണമാവുന്നതുമാണ് ഇവ.
ലുഹാൻസ്ക് പ്രവിശ്യയിൽ റഷ്യൻ സൈന്യം തീപിടിത്തത്തിന് ഇടയാക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നതായി ഗവർണർ സെർഹി ഹൈദയി ആരോപിച്ചു. വ്രുബിവ്ക ഗ്രാമത്തിൽ രാത്രി ഇത്തരം ആക്രമണങ്ങൾ ഏറെപ്പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കുമിടയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, റഷ്യക്കെതിരെ യൂറോപ്യൻ യൂനിയൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. സന്ദർശനത്തിനെത്തിയ യൂറോപ്യൻ യൂനിയൻ കമീഷൻ പ്രസിഡന്റ് ഉർസുല വാൻഡെർ ലെയനുമായുള്ള കൂടിക്കാഴ്ചയിലാണ് സെലൻസ്കി ഈ ആവശ്യമുന്നയിച്ചത്. കൂടുതൽ റഷ്യൻ ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും വിലക്കണമെന്നും റഷ്യൻ ബാങ്കുകൾക്കും എണ്ണ ഭീമൻ ഗ്യാസ്പ്രോമിന്റെ ബാങ്ക് അക്കൗണ്ടുകൾക്കും റഷ്യയെ സഹായിക്കുന്ന മറ്റു കമ്പനികൾക്കും വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.