കൊല്ലപ്പെട്ട വിദ്യാർഥികൾ
ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് ബംഗ്ലാദേശി വിദ്യാർഥികളെ കാണാതായ സംഭവം ഇരട്ടക്കൊലപാതകമെന്ന് തെളിഞ്ഞു. 27 വയസുള്ള സമിൽ ലിമോൺ, നഹിദ ബ്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മുൻ സഹപാഠിയും ഫ്ലാറ്റ്മേറ്റുമായിരുന്ന ഹിഷാം അബുഗർബീഹ് (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 17നാണ് ലിമോണിനെയും ബ്രിസ്റ്റിയെയും കാണാതാകുന്നത്. ഒരു കുടുംബ സുഹൃത്ത് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുക്കൊണ്ടുവന്നത്. ടാമ്പയിലെ ഹോവാർഡ് ഫ്രാങ്ക് ലാൻഡ് പാലത്തിന് സമീപത്തുനിന്ന് ലിമോണിന്റെ മൃതദേഹം കണ്ടെടുത്തു. നഹിദ ബ്രിസ്റ്റിക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. ഇരുവരും കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയായ ഹിഷാം അബുഗർബീഹിനെ നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് പിടികൂടിയത്. ആയുധം ഉപയോഗിച്ചുള്ള കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പിടിയിലായ ഹിഷാം അബുഗർബീഹ്
മുമ്പ് യു.എസ്.എഫിൽ തന്നെ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ഹിഷാം അബുഗർബീഹിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. സ്വന്തം അമ്മയെയും സഹോദരനെയും മർദ്ദിച്ചതിന് 2023ൽ ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു. കുടുംബ വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്ന അതേ വീട്ടിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
നിലവിൽ പ്രതി ഹിഷാം പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താനുള്ള കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതി ആയുധം ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന. അവിടെനിന്നും രക്തക്കറകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളാണ് നഹിദ ബ്രിസ്റ്റിയും കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ പ്രതി ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.