ഉയിഗൂര്‍ മുസ്‍ലിംകൾക്കെതിരേ നടന്നത് ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ; യു.എൻ റിപ്പോർട്ട് പുറത്ത്

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്‍ലിംകൾക്കെതിരേ നടന്നത് ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെന്ന് യു.എൻ റിപ്പോർട്ട്. മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് യു.എൻ പുറത്തുവിട്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗൂർ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഉയിഗൂർ ഉൾപ്പടെയുള്ള മറ്റ് മുസ്ലീം വിഭാഗങ്ങൾക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മനുഷ്യാവകാശ സംരക്ഷകരുംപാശ്ചാത്യ രാജ്യങ്ങളും ഉയിഗൂര്‍ വിഭാഗവും വളരെക്കാലമായി ചൈനയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ വിലയിരുത്തലാണ് യു.എന്‍ റിപ്പോര്‍ട്ടിലുള്ളത്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ പ്രകാശനം ചൈന അതിശക്തമായി എതിര്‍ത്തിരുന്നു. ഷിന്‍ജിയാങിലെ ഉയിഗൂർ സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷലറ്റ് തീരുമാനിക്കുകയും റിപ്പോർട്ട് തയ്യാറാക്കുകയുമായിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെതിരേ ചൈന രംഗത്തുവന്നിരുന്നു. എന്നാല്‍, മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ എന്ന നിലയിലുള്ള തന്റെ നാല് വര്‍ഷത്തെ കാലാവധി ഓഗസ്റ്റില്‍ അവസാനിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ ബാഷലെറ്റ് തീരുമാനിക്കുകയായിരുന്നു. കാലാവധി അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ശേഷിക്കുമ്പോഴാണ് അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.


'തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്' എന്ന് യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേഖലയില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര്‍ വിഭാഗത്തെയും മറ്റ് മുസ്ലീംങ്ങളെയും ചൈന തടവിലാക്കിയിട്ടുണ്ട് എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ചൈനയിലെ 'വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങ് സെന്ററുകളില്‍' എത്തിയ്ക്കുന്ന ആളുകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്. ലൈംഗിക പീഡനങ്ങളും ലിംഗാധിഷ്ഠിത ആക്രമണങ്ങളും ഇവിടെ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ ഈ ആരോപണങ്ങളെ നിരസിക്കുന്നു. തീവ്രവാദത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉള്ളതെന്നാണ് ഇവരുടെ വാദം.


2017-2019 കാലഘട്ടത്തില്‍ ട്രെയിനിങ് സെന്ററുകളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. മുസ്ലീം വിഭാഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ഈ സംവിധാനം ഉണ്ടാകുന്നത്. ചൈന സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കുടുംബാസൂത്രണ നയങ്ങള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിലൂടെ പ്രത്യുല്‍പ്പാദന അവകാശ ലംഘനം നടന്നതിന്റെ വ്യക്തമായ സൂചനകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

റിപ്പോര്‍ട്ടിനെതിരെ ചൈന രംഗത്ത് എത്തിയിട്ടുണ്ട്. 'ചൈനീസ് വിരുദ്ധ ശക്തികള്‍ കെട്ടിച്ചമച്ച കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഈ റിപ്പോര്‍ട്ട് ചൈനയുടെ നിയമങ്ങളെയും നയങ്ങളെയും വളച്ചൊടിക്കുന്നെന്നുമാണ് അവരുടെ വാദം. കൂടാതെ ഇത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ആഭ്യന്തര കാര്യങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവുമാണെന്നും ചൈന പറയുന്നു.

Tags:    
News Summary - Potential ‘crimes against humanity’ in China’s Xinjiang, UN says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.