പെനിസിൽവാനിയ (യു.എസ്.എ): അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദീക്ഷ കോണങ്കി (20) മുങ്ങിമരിച്ചതാകാമെന്ന് പൊലീസ്. ഈ മാസം ആറുമുതലാണ് സുദീക്ഷയെ കാണാതായത്. പുന്തകാനയിലെ റിസോർട്ടിൽ അഞ്ച് സുഹൃത്തുക്കളോടൊപ്പം പെൺകുട്ടി അവധിക്കാലം ആഘോഷിച്ചിരുന്നുവെന്ന് ലൗഡൗൺ കൗണ്ടി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
സുദീക്ഷ കൊണങ്കിയെ കണ്ടെത്തുന്നതിന് ഡൊമിനിക്കൻ നാഷനൽ പൊലീസിനൊപ്പം യു.എസ് ഫെഡറൽ ഏജൻസികളെ ലൗഡൗൺ കൗണ്ടി പൊലീസ് സഹായിക്കുന്നുണ്ട്. വിർജീനിയയിലെ ലൗഡൗൺ കൗണ്ടിയിൽ താമസിക്കുന്ന സുദീക്ഷ കോണങ്കിയെ പുന്തകാനയിൽ കാണാതായതായി പൊലീസിൽ പരാതി ലഭിക്കുകയായിരുന്നു.
തിരോധാനത്തിന് തൊട്ടു മുമ്പ് പെൺകുട്ടിയുമായി ബന്ധപ്പെട്ടവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുകയാണ്. കോണങ്കി സുദീക്ഷ സമുദ്രത്തിൽ മുങ്ങിമരിച്ചതാകാമെന്ന് ഡൊമിനിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞതായി എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ‘ആരും അടിസ്ഥാനരഹിതമായ നിഗമനങ്ങളിൽ എത്തിച്ചേരരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു, കൂടാതെ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പെൺകുട്ടിയുടെ വസ്ത്രങ്ങൾ കടൽത്തീരത്തുനിന്നും കണ്ടെത്തിയതായും കൂട്ടുകാരെ ചോദ്യം ചെയ്തതായും എന്നാൽ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് സുബ്ബരായുഡു കോണങ്കി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.