കാബൂൾ: തകർന്നടിഞ്ഞ പുനരധിവാസ കേന്ദ്രത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ കണ്ണീരോടെ തിരയുകയാണ് കാബൂളിലെ ജനങ്ങൾ. ലഹരിമുക്തി നേടാനായി ആഴ്ചകൾക്കുമുമ്പ് ഇവിടെയെത്തിയ തങ്ങളുടെ പ്രിയപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെ നിരവധി കുടുംബങ്ങളാണ് ചാരമായ മണ്ണിൽ അലയുന്നത്. വിശുദ്ധ റമദാനിലെ പുണ്യമാക്കപ്പെട്ട അവസാനത്തെ രാവുകളിൽ പ്രാർഥനാനിരധരായിരിക്കുകയായിരുന്ന ആളുകൾക്കിടയിലേക്കാണ് കഴിഞ്ഞ തിങ്കളാഴ്ച പാകിസ്താൻ വ്യോമാക്രമണം തൊടുത്തുവിട്ടത്. രാത്രിയുണ്ടായ ആക്രമണത്തിൽ 400ഓളം പേർ കൊല്ലപ്പെട്ടതായും 265 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണം നടന്ന് 36 മണിക്കൂർ പിന്നിട്ടിട്ടും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുകപടലങ്ങൾ ഉയരുന്നുകൊണ്ടിരിക്കുന്നു. ചിന്നിച്ചിതറിയ മെത്തകൾക്കും വസ്ത്രക്കൂമ്പാരങ്ങൾക്കുമിടയിൽ തങ്ങളുടെ മകനെയോ സഹോദരനെയോ പരതിക്കൊണ്ടിരിക്കുന്ന മനുഷ്യർ കരളലിയിക്കുന്ന കാഴ്ചയാണ്. എവിടെയെങ്കിലും മൃതദേഹം കിടക്കുന്നത് കണ്ടാൽ കൈകളോ കാലുകളോ അറ്റുപോയ അവസ്ഥയിലുമായിരിക്കും.
"പരിക്കേറ്റവരുടെ പട്ടികയിലും മരിച്ചവരുടെ കൂട്ടത്തിലും എന്റെ സഹോദരനെ ഞാൻ കണ്ടില്ല. ജീവനോടെയുണ്ടോ എന്ന് പോലും ആരും പറയുന്നില്ല," കാണാതായ രോഗിയുടെ ബന്ധുവായ മസാർ വിതുമ്പിക്കൊണ്ട് പറഞ്ഞു. പല തവണ പരിശോധിച്ചിട്ടും തിരഞ്ഞിട്ടും പലരോടും ചോദിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും മസാർ പറയുന്നു.
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം കരിഞ്ഞുപോയ അവസ്ഥയിലാണ്. തിരിച്ചറിഞ്ഞവ അതാത് കുടുംബങ്ങൾക്ക് കൈമാറി. എന്നാൽ, ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ മാത്രമാണ് പലയിടത്തുനിന്നും ലഭിക്കുന്നതെന്നുമാണ് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ മതീൻ ഖാനി വ്യക്തമാക്കിയത്.
ആക്രമണം നടന്ന ലഹരിവിമുക്ത കേന്ദ്രം പത്ത് വർഷം മുമ്പ് എന്നു പേരുള്ള നാറ്റോയുടെ മുൻ സൈനിക താവളമായിരുന്നു. എന്നാൽ അത് തീവ്രവാദ ആയുധശേഖരണ കേന്ദ്രമാണ് എന്നാണ് പാകിസ്താൻ വാദിക്കുന്നത്. അവകാശവാദം. ആക്രമണത്തിന് പിന്നാലെ ഉണ്ടായ തുടർസ്ഫോടനങ്ങൾ ഇതിന് തെളിവാണെന്നും അവർ പറയുന്നു. തീവ്രവാദത്തെ പിന്തുണക്കുന്ന സൈനിക സ്ഥാപനങ്ങളെയാണ് ലക്ഷ്യംവെച്ചതെന്ന് പാകിസ്താൻ അധികാരികൾ വീണ്ടും വീണ്ടും ഉന്നയിക്കുന്നു. എന്നാൽ, ഈ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ ഏജൻസികളും കടുത്ത പ്രതിഷേധവും അപലപനവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അയൽരാജ്യങ്ങളായ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി വരികയാണ്. അതിർത്തി കടന്നുള്ള തീവ്രവാദ ആക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണൊരുക്കുന്നു എന്ന പാക് ആരോപണമാണ് വ്യോമാക്രമണത്തിൽ കലാശിച്ചത്. പല അവകാശവാദങ്ങൾക്കിടയിലും ഇത്തരം ആക്രമണങ്ങളിലൂടെ ജീവനുകൾ പൊലിയുന്നത് സാധാരണക്കാരായ നിരപരാധികളുടേത് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.